മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Monday 5 December 2011

മുല്ലപ്പെരിയാര്‍: മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ച്ചില്‍ പരിഗണിക്കും

മുല്ലപ്പെരിയാര്‍: മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ച്ചില്‍ പരിഗണിക്കും
Posted on: 05 Dec 2011

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം പരിഗണിക്കുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ച്ചിലേക്ക് മാറ്റി. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കമ്മീഷന്‍ വിഷയം പരിഗണിക്കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഫുള്‍ബഞ്ചാണ് തീരുമാനം എടുത്തത്.

കേരളത്തില്‍നിന്നുള്ള എം.പിമാരുടെ സംഘം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ വിഷയം ഫുള്‍ ബഞ്ചിന് വിടാന്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ഫിബ്രവരി 29 നകം ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ.

Wednesday 30 November 2011

മുല്ലപ്പെരിയാര്‍: മുന്‍കരുതല്‍ എടുക്കണമെന്ന് ഹൈക്കോടതി

മുല്ലപ്പെരിയാര്‍: മുന്‍കരുതല്‍ എടുക്കണമെന്ന് ഹൈക്കോടതി
Posted on: 30 Nov 2011

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വ്യക്തമായ പദ്ധതി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അണക്കെട്ട് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇതുസംബന്ധിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ വൈകുന്നതെന്നും കോടതി ആരാഞ്ഞു. ഡിസംബര്‍ രണ്ടിനകം ദുരന്ത നിവാരണത്തിന് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച നടപടികള്‍ വേഗത്തില്‍ ചെയ്യണമെന്നും മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കുളമവ്, ചെറുതോണി അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്താന്‍ തയ്യാറാണെന്നും ഇതിനുവേണ്ടി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വെള്ളപ്പൊക്കം: 
വൈഗൈ നദിയിലെ ചെക്ക് ഡാം തകര്‍ന്നു
Posted on: 30 Nov 2011

മധുര: വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വൈഗൈ നദിയിലെ ഡാം തകര്‍ന്നു. രാമനാഥപുരം ജില്ലയിലെ നന്ദി വലസൈ വില്ലേജില്‍ ഒന്‍പത് മാസം മുമ്പ് നിര്‍മ്മിച്ച ചെക്ക്ഡാമാണ് ഇന്നലെ തകര്‍ന്നത്. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

കുടിവെള്ളപദ്ധതിക്കായാണ് 14 കോടി രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മ്മിച്ചത്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് ആരോപിച്ച് ഡാം നിര്‍മ്മാണ സമയത്തുതന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തിയിരുന്നു.

കളക്ടര്‍ അരുണ്‍ റോയിയുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കെ. രത്തിനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കാലപ്പഴക്കം മൂലം വിവാദത്തിലായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ടണല്‍ വഴി വൈഗൈ നദിയിലേക്കും വൈഗൈ അണക്കെട്ടിലേക്കും തമിഴ്‌നാട് ജലം എത്തിക്കുന്നുണ്ട്. 
 
 
കേരളാ എം.പിമാര്‍ മനുഷ്യാവകാശ കമ്മീഷനെ കണ്ടു
Posted on: 30 Nov 2011

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ നിവേദനം നല്‍കി. ഇക്കാര്യം പരിശോധിക്കാമെന്ന് എം.പിമാര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്് കെ.ജി. ബാലകൃഷ്ണന്‍ ഉറപ്പുനല്‍കുകയും ചെയ്തതായാണ് വിവരം.

അടുത്ത തിങ്കളാഴ്ച്ച ചേരുന്ന കമ്മിഷന്റെ സമ്പൂര്‍ണ യോഗമാകും വിഷയം പരിഗണിക്കുക. മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച പ്രശ്‌നം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ എം.പിമാര്‍ക്ക് ഉറപ്പുനല്‍കിയതായി സംഘത്തിലുണ്ടായിരുന്ന പി.കരുണാകരന്‍ എം.പി. പറഞ്ഞു. 
 മുല്ലപ്പെരിയാര്‍: ദുരന്ത സാഹചര്യം നേരിടാന്‍ നടപടിയെന്ന്
  ന്യൂദല്‍ഹി:  മുല്ലപ്പെരിയാറില്‍ ദുരന്ത സാഹചര്യം നേരിടുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ദേശീയ ദുരന്ത പരിപാലന അതോറിറ്റിയെ ചുമലപ്പെടുത്തി
 

Saturday 29 October 2011

പേര് നല്‍കാതെ വിവരാന്വേഷണത്തിന് വെബ്‌സൈറ്റ്


Posted on: 30 Oct 2011

പുണെ: വിവരാന്വേഷണ നിയമപ്രകാരം അപേക്ഷകള്‍ നല്‍കുന്നവര്‍ക്കെതിരെയുള്ള പകപോക്കല്‍ തടയാന്‍ അണ്ണ ഹസാരെ സംഘത്തില്‍പ്പെട്ട മൂന്നുപേര്‍ പ്രത്യേക പദ്ധതി തയ്യാറാക്കി. പേരുവിവരങ്ങള്‍ നല്‍കാതെ അപേക്ഷകന് ഇന്‍റര്‍നെറ്റ് വഴി വിവരാന്വേഷണം നടത്താനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയാണ് അഴിമതിക്കെതിരെയുള്ള അണ്ണ ഹസാരെയുടെ സമരത്തിന് ഇവര്‍ ശക്തിപകരുന്നത്. ആഗസ്തില്‍ ഡല്‍ഹിയില്‍ നടന്ന ഹസാരെയുടെ ഒമ്പത് ദിവസത്തെ ഉപവാസസമരത്തില്‍ പങ്കെടുത്ത ഐ.ഐ.ടി. ഖരക്പുര്‍ വിദ്യാര്‍ഥിയായ റിതേഷ് സിങ്, ആനന്ദ് ശര്‍മ, അവിനാശ് സിങ് എന്നിവരാണ് 'ആര്‍.ടി.ഐ. അനോണിമസ്' എന്ന ശീര്‍ഷകത്തില്‍ പുതിയ സംരംഭം തുടങ്ങിയിട്ടുള്ളത്.

http://getup 4 change/എന്ന് കമ്പ്യൂട്ടറില്‍ സബ്മിറ്റ് ആര്‍.ടി.ഐ. എന്ന് ഹോംപേജില്‍ ക്ലിക്ക് ചെയ്ത് വിവരാന്വേഷണം നടത്താനുതകുന്ന രീതിയിലാണ് 'സൈറ്റ്' തയ്യാറാക്കിയിട്ടുള്ളത്. വ്യാജ ഇ-മെയില്‍ അഡ്രസ്സിലും വിവരാന്വേഷണം നടത്താവുന്നതാണ്. വിവരാന്വേഷണത്തിനുള്ള അപേക്ഷ ലഭ്യമാകുന്നതോടെ ആവശ്യമായ നിയമവിവരങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ ശക്തമായ രീതിയില്‍ ഇത് അധികാരികളിലേക്ക് എത്തിക്കുന്ന ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് ഇവര്‍ അറിയിച്ചു. അണ്ണ ഹസാരെയുടെ കീഴിലുള്ള 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന സംഘടനയുടെ വളണ്ടിയര്‍മാരുടെ പേരിലായിരിക്കും വിവരാന്വേഷണ നിയമപ്രകാരമുള്ള അപേക്ഷകള്‍ പിന്നീട് വകുപ്പ് അധികാരികള്‍ക്ക് നല്‍കപ്പെടുന്നത്. ഇതുകാരണം വിവരാന്വേഷണം നടത്തുന്നവര്‍ അവരുടെ ശരിയായ പേരും വിവരവും നല്‍കിയാലും ഇവരുടെ പേര്‍ പുറത്തുവരാത്തതുകാരണം പകപോക്കലിനെ ഭയക്കേണ്ട ആവശ്യവും ഇല്ലെന്ന് റിതേഷ് പറഞ്ഞു.

''അജ്ഞാതരുടെ അന്വേഷണങ്ങളും വളണ്ടിയര്‍മാരുടെ പേരിലായിരിക്കും സമര്‍പ്പിക്കപ്പെടുന്നത്. വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടും രാഷ്ട്രീയക്കാരുടെയും മറ്റും ഭീഷണികള്‍ കാരണം സാധാരണക്കാര്‍ വിവരാന്വേഷണവുമായി മുന്നോട്ടുവരുന്നില്ല. ഇതിന് തയ്യാറായിട്ടുള്ള പലരെയും ആക്രമിക്കുക മാത്രമല്ല, ചിലര്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും ഹസാരെയോടൊപ്പം ഒമ്പതുദിവസം ഉപവസിച്ചശേഷം ആസ്പത്രിയിലെ തീവ്രപരിചരണ ചികിത്സയില്‍ കഴിയേണ്ടിവന്നിരുന്ന ഐ.ടി.ഐ. വിദ്യാര്‍ഥി റിതേഷ് പറഞ്ഞു. സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയ ഉടനെതന്നെ നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Monday 12 September 2011

ഡല്‍ഹി സ്‌ഫോടനം:

  അന്വേഷണത്തിന് വിദേശ സഹായവും

* തെക്കുകിഴക്കന്‍ ഏഷ്യയിലെയും അമേരിക്കയിലെയും രഹസ്യാന്വേഷണ ഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കത്തില്‍

* ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഫ്രീക്വന്‍സിയുള്ള രഹസ്യഫോണ്‍ നല്‍കും




ന്യൂഡല്‍ഹി:ഡല്‍ഹി ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തിയവരെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടി. ഹൈക്കോടതി സ്‌ഫോടനവുമായി ബന്ധപ്പെട്ട സൂചനകള്‍ വിദേശ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

അമേരിക്കയിലേക്കുള്ള രഹസ്യാന്വേഷണ ഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ ബന്ധമുള്ള ആഭ്യന്തര സംഘടനകളാണോ, വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണോ സ്‌ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷിക്കുന്നത്. ചില പ്രധാനപ്പെട്ട സൂചനകള്‍ കിട്ടിയെങ്കിലും അവയുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി പി.ചിദംബരം പറഞ്ഞിരുന്നു. നിസ്സാരമെന്ന് തോന്നുന്ന വിവരങ്ങള്‍ പോലും തള്ളുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇ-മെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനും അന്വേഷണസംഘം വിദേശ ഏജന്‍സികളുടെ സഹായം തേടുന്നുണ്ട്. അഹമ്മദാബാദില്‍ സ്‌ഫോടനം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി അയച്ച ഇ-മെയില്‍ മോസ്‌കോയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സഹായവും ദേശീയ അന്വേഷണ ഏജന്‍സി തേടുന്നുണ്ട്. സിഗ്‌നല്‍ ഇന്റലിജന്‍സും കോഡുഭാഷയും കൃത്യമായി തിരിച്ചറിയുന്നതിനും വിദേശ ഏജന്‍സികള്‍ സഹായിക്കുന്നുണ്ട്.

അതേസമയം, ഭീകരാക്രമണം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലും സുഗമവുമായ ആശയവിനിമയം ഉറപ്പുവരുത്താന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഫ്രീക്വന്‍സിയുള്ള രഹസ്യഫോണ്‍ (എന്‍ക്രിപ്റ്റഡ് ഫോണ്‍) നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ടെലിഫോണ്‍ ലൈനുകളിലെ വന്‍തിരക്ക് ആശയവിനിമയത്തെ ബാധിക്കാതിരിക്കാനാണിത്. ഇതിനായി സുരക്ഷിതമായ മൊബൈല്‍ സമ്പ്രദായം ഒരുക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകാതെ ഉന്നതതല യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ടെലിഫോണ്‍ ലൈനുകള്‍ സ്തംഭിക്കാറുണ്ട്. ഇതൊഴിവാക്കാന്‍ പ്രധാന രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സവിശേഷവും സുരക്ഷിതവുമായ മൊബൈല്‍ ഫോണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. പ്രത്യേക ഫോണ്‍ നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിലെ യോഗത്തില്‍ തയ്യാറാക്കും. ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തമ്മിലെ സംഭാഷണം ചോരാതിരിക്കാന്‍ സുരക്ഷാ സംവിധാനമുണ്ടാകും.
 
ഭീകരത നേരിടാന്‍ കര്‍ക്കശ നടപടി വേണം- പ്രധാനമന്ത്രി



ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനം നേരിടുന്നതിന് കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ വേണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു.

''മുംബൈ സ്‌ഫോടനത്തിനുശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ ചില നടപടികളെടുത്തെങ്കിലും പ്രശ്‌നത്തിന് പൂര്‍ണമായ പരിഹാരമുണ്ടായില്ല. ചില വിഷയങ്ങള്‍ ഇനിയും ബാക്കിയുണ്ട്. സുരക്ഷാസംവിധാനത്തിലെ പിഴവുകളാണ് ഭീകരര്‍ മുതലെടുക്കുന്നത്''- രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് മടങ്ങിവരവെ, പ്രധാനമന്ത്രി വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എല്ലാ മാസവും ആഭ്യന്തരമന്ത്രി രാജ്യത്തെ സുരക്ഷാസ്ഥിതിഗതികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി രൂപവത്കരിച്ചത് ശക്തമായ ഭീകരവിരുദ്ധ നീക്കത്തിന്റെ തുടക്കമാണ്. ദേശീയ ഭീകരവിരുദ്ധ കേന്ദ്രം പോലുള്ളവ തുടങ്ങുന്നതിന് ഉടന്‍ നടപടിയെടുക്കും.

തീസ്ത നദീജല പ്രശ്‌നത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ മമത എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല. ഒടുവില്‍ കേന്ദ്രമന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മന്ത്രി ദിനേശ് ത്രിവേദിയാണ് മമതയുടെ വിയോജിപ്പ് ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ദേശരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ മമതയുമായി ചര്‍ച്ച നടത്താന്‍ അയച്ചിരുന്നു. മമത പറഞ്ഞതും ശിവശങ്കര്‍ മേനോന്‍ മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ബംഗ്ലാദേശുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ മമത എന്നോടൊപ്പം ധാക്കയിലേക്ക് വരുന്നില്ലെന്നുള്ള കാര്യം പിന്നീടാണ് മനസ്സിലായത്. പശ്ചിമബംഗാളിന്റെ താത്പര്യത്തിന് വിരുദ്ധമായി ഒന്നുംതന്നെ കേന്ദ്രസര്‍ക്കാര്‍ ചെയ്യില്ല.

'വോട്ടിന് കോഴ' വിവാദത്തില്‍ അമര്‍സിങ്ങിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. അഴിമതി ഒരു ദേശീയ വിപത്താണ്. അത് നേരിടുന്നതില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം.

''ഗുജറാത്തിലെ ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത് ശരിയല്ല. ഒരു സംസ്ഥാനത്തെ വിഷയം നിയമം നിര്‍മിക്കാനുള്ള പാര്‍ലമെന്റിന്റെ അധികാരത്തെ തടസ്സപ്പെടുത്തുന്നതിന് ഉപയോഗിക്കരുത്. വിഷയം കോടതിയുടെ പരിഗണനയിലാണ്. ആ തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കാം''-പ്രധാനമന്ത്രി വ്യക്തമാക്കി.

Sunday 13 March 2011

ജപ്പാന്‍ തിരിച്ചുവരും

ജപ്പാന്‍ തിരിച്ചുവരും
Posted on: 13 Mar 2011



ടോക്യോവിലെ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എ.പി.എസ്. മണി എഴുതുന്നു


മുപ്പത്തിയഞ്ച് വര്‍ഷമായി ജപ്പാനിലെ ടോക്യോയിലാണ് ഞാന്‍. ഈ മണ്ണും ഇവിടത്തെ ആളുകളും എനിക്കും എന്റെ കുടുംബത്തിനും അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഞങ്ങളുടെ ജീവന്റെ ഭാഗം തന്നെയാണത്.

ഭൂകമ്പങ്ങള്‍ ജപ്പാന് അപരിചിതമല്ല. എല്ലാം മാസവും അവ ഉണ്ടാകാറുണ്ട്. ദുര്‍ബലമായിരിക്കുമെന്ന് മാത്രം. വെള്ളിയാഴ്ചത്തെ ഭൂകമ്പം സമാനതയില്ലാത്തതായിരുന്നു. അങ്ങേയറ്റം തീവ്രതയോടെ ഭൂമി ശക്തിയായി കുലുങ്ങി. തുടര്‍ന്ന് വിനാശകാരിയായ സുനാമി അടിച്ചുയര്‍ന്നു.



വെള്ളിയാഴ്ചത്തെ ദുരന്തത്തില്‍ നിന്ന് ടോക്യോ നഗരം കരകയറിവരുന്നുണ്ട്. എന്നാല്‍, മിയാഗിയും സെന്‍ഡായിയും പോലുള്ള തീരപട്ടണങ്ങള്‍ സാധാരണ നിലയിലെത്താന്‍ വളരെ നാളെടുക്കും

1923-ല്‍ ഒരു ഭൂകമ്പമുണ്ടായിരുന്നു. ഇത്രയും തീവ്രമായിരുന്നില്ല അത്. അന്ന് യോകൊഹോമയിലെ 23 ഇന്ത്യക്കാര്‍ മരിച്ചു. അവിടെ താമസിച്ചിരുന്ന വ്യാപാരികളായിരുന്നു എല്ലാവരും. അവരുടെ ഓര്‍മ്മയ്ക്കായി നിലയ്ക്കാത്ത ഒരു ജലധാരയന്ത്രം സ്ഥാപിച്ചിട്ടുണ്ട്. ജലധാര ശാന്തിയുടെ അടയാളമായി ഇപ്പോഴും നില്ക്കുന്നു.

പക്ഷേ, ജപ്പാന്‍കാര്‍ ധീരരാണ്. ജന്മനാ തന്നെ താത്ത്വികരും പ്രകൃതി ദുരന്തങ്ങളെ ഭയക്കാത്തവരും ശാന്തരും ദുരിതങ്ങളെ വളരെ വേഗം അതിജീവിക്കുന്നവരുമാണ്. ഓരോ വര്‍ഷവും ഒരു ഡസനിലധികം ശക്തിയേറിയ ചുഴലിക്കാറ്റും ഒട്ടേറെ ചെറുഭൂകമ്പങ്ങളും പ്രകൃതിദുരന്തങ്ങളും അഭിമുഖീകരിക്കുന്നവരാണ്. ഇത് ഏത് വന്‍ ദുരന്തത്തില്‍ നിന്നും കരകയാന്‍ അവര്‍ക്ക് പ്രാപ്തി നല്‍കുന്നു.



ആയിരത്തിലധികം ജപ്പാനീസുകാര്‍ എനിക്ക് സുഹൃത്തുക്കളായുണ്ട് ഇവിടെ. എനിക്കവരുമായി വളരെ നല്ല രീതിയിലുള്ള സ്‌നേഹബന്ധമാണുള്ളത്. ആഴ്ചയിലൊരിക്കല്‍ ഒരു ജാപ്പനീസ് സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച് സാമൂഹികകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിവ് എനിക്കുണ്ട്.

ഈ രാജ്യത്തിന്റെ പ്രകൃതിസൗന്ദര്യം വിവരണങ്ങള്‍ക്കതീതമാണ്. വളരെ സുന്ദരമാണ് ഈ രാജ്യത്തിന്റെ പ്രകൃതി. മനുഷ്യവിഭവശേഷി ആവശ്യത്തിനുണ്ടിവിടെ. മഴയും ധാരാളം. കഠിനാധ്വാനികളും അച്ചടക്കമുള്ളവരുമാണ് നാട്ടുകാര്‍. ഭൂകമ്പബാധിത മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്നതു മാത്രമാണ് രാജ്യത്തിന്റെ ഏക പ്രശ്‌നം.

ഇന്ന് ജപ്പാനില്‍ 22,000 ഇന്ത്യക്കാരുണ്ട്. ടോക്യോയില്‍ മാത്രം 15,000 പേര്‍. ഇവിടെയുള്ള ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണ്. ജപ്പാനിലെ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്‍റ് എന്ന നിലയില്‍ അവരില്‍ പലരുമായും ഞാന്‍ ഫോണ്‍വഴിയും ഇ-മെയില്‍ വഴിയും ബന്ധപ്പെട്ടു. ആര്‍ക്കും കുഴപ്പമില്ല. ടോക്യോയിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരുടെ സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. വലിയ ഭൂകമ്പം നടന്ന സെന്തായിയില്‍ നൂറോളം ഇന്ത്യക്കാരുണ്ട്. അവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.



അസാധാരണമായ മനോധൈര്യവും രാഷ്ട്രത്തോടുള്ള ആളുകളുടെ അര്‍പ്പണമനോഭാവും കൊണ്ട് ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് വളരെയെളുപ്പം കര കയറാന്‍ ജപ്പാന് കഴിയും. ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍ ഞാനും കുടുംബവും പങ്കാളിയായി. ടോക്കിയോവിലെ ഇന്ത്യക്കാര്‍ ഞായറാഴ്ച പ്രത്യേകമായ ഒരു പ്രാര്‍ത്ഥനയോഗം നടത്തുന്നുണ്ട്.

ജപ്പാന്‍ പ്രധാനമന്ത്രി നവോത്തോ കാന്‍ പറയുന്നു:


ഭൂകമ്പം കഴിഞ്ഞ് 36 മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. നടുക്കവും വിഷമവും വിട്ട് മാറിയിട്ടില്ല. പോലീസിനോടും എസ്.ഡി.എഫിനോടും സഹായിച്ച മറ്റുള്ളവരോടും ഞാന്‍ നന്ദി പറയുന്നു. ന്യൂക്ലിയാര്‍ റിയാക്ടര്‍ പ്രദേശത്തെത്തി അവിടുള്ളവരുമായി ഞാന്‍ സംസാരിച്ചു. മറ്റ് ദുരന്തബാധിത മേഖലകളിലും ഞാന്‍ പോവുകയുണ്ടായി. നാശനഷ്ടങ്ങള്‍ ഭീകരമായിരുന്നു.



ജീവന്‍രക്ഷാപ്രവര്‍ത്തനം അതിദ്രുതം നടക്കുന്നുണ്ട്. 20000 എസ്.ഡി.എഫ് പ്രവര്‍ത്തകര്‍ സഹായത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ജപ്പാനിലെല്ലായിടവും ദുരന്തബാധിതരെ സഹായിക്കുന്നതിനായി ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ന്യൂക്ലിയര്‍ റിയാക്ടര്‍ ഒന്ന്, രണ്ട് എന്നിവ ബാക്ക് അപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ചെറുതല്ലാത്ത കേടുപാടുകള്‍ വന്നത് കാരണം ഇത് വരെയായിട്ടും അതിന് സാധിച്ചില്ല. 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളോട് റേഡിയഷനില്‍ നിന്ന് രക്ഷ നേടുന്നതിനായി താല്ക്കാലികമായി മാറി നില്ക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജനങ്ങളോട് ഗവണ്‍മെന്റില്‍ നിന്നുള്ള മുന്നറിയിപ്പുകളെ ശ്രദ്ധിക്കാമെന്നറിയിച്ചിട്ടുണ്ട്.ഒബാമയടക്കം പുറംരാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരു പാട് പേര്‍ ഞങ്ങള്‍ക്ക് പിന്തുണ നല്കുന്നുണ്ട്. ഞങ്ങള്‍ക്കൊപ്പം നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാവണമെന്നഭ്യര്‍ത്ഥിക്കുന്നു.

കാബിനറ്റ് മന്ത്രി എഡാനോ പറയുന്നു:


റേഡിയോആക്ടീവ് വസ്തുക്കളടങ്ങുന്ന മെറ്റാലിക് കണ്‍ടെയിനറിലല്ല, റിയാക്ടറിന്റെ പുറംചുമരിലാണ് സ്‌ഫോടനം നടന്നിട്ടുള്ളത്. മെറ്റാലിക് കണ്‍ടെയിനറിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന് ടി.ഇ.പി.സി.ഓ (ടോക്യോ എലക്ട്രിക് പവര്‍ കമ്പനി ലിമിറ്റഡ്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ തോതില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടായിട്ടില്ല. ചുറ്റുവട്ടത്ത് ചെറിയ തോതില്‍ റേഡിയേഷന്‍ പരന്നിട്ടുണ്ട്.



ടി.ഇ.പി.സി.ഓ അവശ്യം വേണ്ടുന്ന നടപടികളെടുത്തിട്ടുണ്ട്. റിയാക്ടര്‍ നിരീക്ഷിക്കുന്നതിനായി മതിതായ വിദഗ്ദരെ നിയോഗിച്ചിട്ടുണ്ട്. റിയാക്ടര്‍ നേരെയാക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. റിയാക്ടറിന്റെ മെറ്റാലിക് വെസ്സല്‍ ശീതികരിക്കുക എന്നുള്ളതാണ് ആദ്യപടി. 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളോട് സുരക്ഷാര്‍ത്ഥം താല്കാലികമായി മാറിനില്ക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Wednesday 23 February 2011

രണ്ടുരൂപയ്ക്കുള്ള അരി കൂടുതല്‍ പേര്‍ക്ക്

രണ്ടുരൂപയ്ക്കുള്ള അരി കൂടുതല്‍ പേര്‍ക്ക്
Posted on: 24 Feb 2011

തിരുവനന്തപുരം: ബി.പി.എല്‍, എ.പി.എല്‍ ഭേദമില്ലാതെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും വ്യവസ്ഥകളോടെ രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചുകൊണ്ടുള്ള ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ ധനകാര്യവകുപ്പിന്റെ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന തസ്തികകളില്‍ രണ്ട് സ്റ്റേജിനപ്പുറമുള്ള അസാധാരണ വര്‍ധന ഒഴിവാക്കിയതാണ് പ്രധാന മാറ്റം.

രണ്ടുരൂപയ്ക്കുള്ള അരി പുതുതായി ഇരുപത് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൂടി ലഭിക്കുമെന്ന് കരുതുന്നു. പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവരേയും അഞ്ചേക്കറിലധികം വസ്തു ഉള്ളവരേയും ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ നാല്‍പ്പത് ലക്ഷത്തോളം പേര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. ഇതില്‍ 20 ലക്ഷം പേര്‍ ബി.പി.എല്‍ കുടുംബങ്ങളാണ്. എ.പി.എല്‍ വിഭാഗത്തിലെ സംവരണ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കുന്നുണ്ട്. പ്രതിമാസം 35 കിലോ ഗ്രാം മുതല്‍ 15 കിലോ ഗ്രാം വരെ അരിയാണ് വിവിധ വിഭാഗങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് നല്‍കി വരുന്നത്. ഈ പദ്ധതിയാണ് ബി.പി.എല്‍, എ.പി.എല്‍ ഭേദമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കുമായി നടപ്പിലാക്കുന്നത്. കാല്‍ലക്ഷത്തിലധികം രൂപ പ്രതിമാസ വരുമാനമോ അഞ്ചേക്കറിലധികം ഭൂമിയോ ഉള്ളവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് വ്യക്തികള്‍ തന്നെ നല്‍കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ അംഗീകരിക്കും. പ്രതിമാസം 12 കോടി രൂപയാണ് ഈ പദ്ധതി നടപ്പിലാക്കാനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്.

ശമ്പള പരിഷ്‌ക്കരണത്തിലെ അസാധാരണ വര്‍ധനവ് ഒഴിവാക്കുമ്പോള്‍ മൂവായിരത്തോളം ഉദ്യോഗസ്ഥരെ സംബന്ധിച്ച ശുപാര്‍ശകളാണ് മാറുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ അപാകങ്ങളുണ്ടെങ്കിലും അത് വിശദമായ പരിശോധനകളിലൂടെയേ പരിഹരിക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അപാകങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. എല്ലാ ജീവനക്കാരുടേയും നിവേദനങ്ങളും പരാതികളും ഈ സമിതിയെ ഏല്‍പ്പിക്കും. ഏപ്രില്‍ ഒന്നിന് പുതിയ ശമ്പളം ലഭിച്ചുതുടങ്ങും.

Saturday 5 February 2011

ഗൂഢാലോചന മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് - ലീഗ്
Posted on: 06 Feb 2011

മലപ്പുറം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും മുസ്‌ലിംലീഗ് നേതൃത്വം.

ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ ശനിയാഴ്ച രാവിലെ വിളിച്ചുകൂട്ടിയ നേതൃയോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പാര്‍ട്ടിക്കെതിരെയും ചിലര്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടന്നത്. മുസ്‌ലിം ലീഗിനെതിരായ ഓരോ നീക്കവും ഞങ്ങള്‍ പരിശോധിച്ചുവരികയാണ്. ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ.അഹമ്മദ് ഞായറാഴ്ച എത്തിയശേഷം നേതൃയോഗം ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും -ഇ.ടി. പറഞ്ഞു.

ചാനലില്‍ വന്ന വെളിപ്പെടുത്തല്‍ തടയാന്‍ എം.കെ.മുനീര്‍ ശ്രമിച്ചില്ല എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചതിനെക്കുറിച്ചുള്ള ഇ.ടി.യുടെ പ്രതികരണം ഇങ്ങനെയായിരുന്നു- ''ഇന്ത്യാ വിഷന്‍ എടുത്തിട്ടുള്ള സമീപനവുമായി ബന്ധപ്പെട്ട് പറഞ്ഞതാണ്. ചാനലിന്റെ വെളിപ്പെടുത്തല്‍ തടയാന്‍ മുനീറിന് കഴിഞ്ഞില്ലെന്ന ഖേദം കുഞ്ഞാലിക്കുട്ടിക്കുണ്ടാകും . അത് പ്രകടിപ്പിച്ചതാണ്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല'' . ലീഗിന്റെ അകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്നു വരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പാര്‍ട്ടി പ്രശ്‌നമായി മാറില്ല. ഇത്തരംപ്രശ്‌നങ്ങള്‍ നേരിടാന്‍ ലീഗ് ഒരു മാര്‍ഗരേഖ ഉണ്ടാക്കും. ചാനല്‍ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുനീറിന് അറിവുണ്ടായിരുന്നു എന്ന് ലീഗ് ഇപ്പോഴും കരുതുന്നില്ല. ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പലഭാഗത്തും നടക്കുന്നത് - ഇ.ടി. പറഞ്ഞു.

ഒരു ദിവസം കൂടി കാത്തിരിക്കാനും ചര്‍ച്ച നടത്തി പാര്‍ട്ടി തന്നെ എല്ലാകാര്യങ്ങളും പറയുമെന്നും യോഗത്തിനുശേഷം പുറത്തുവന്ന എം. കെ. മുനീര്‍ പറഞ്ഞു. രാവിലെ 8.45 ഓടെയാണ് യോഗം ചേര്‍ന്നത്. തങ്ങള്‍ അടിയന്തരമായി വിളിപ്പിച്ചതായിരുന്നു എല്ലാവരെയും. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍, ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി എന്നിവരാണ് പങ്കെടുത്തത്. ഇന്ത്യാവിഷന്‍ ചാനലില്‍ വന്ന പുതിയ വെളിപ്പെടുത്തല്‍ മുനീറിന് അറിയാമായിരുന്നു എന്ന് കുഞ്ഞാലിക്കുട്ടി മറ്റൊരു ചാനലിലൂടെ വെള്ളിയാഴ്ച വൈകുന്നേരം വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതികരണങ്ങളിലൂടെ കാര്യങ്ങള്‍ നിയന്ത്രണം വിടുമെന്ന് കണ്ടതോടെയാണ് ഹൈദരലി തങ്ങള്‍ അടിയന്തരമായി കുഞ്ഞാലിക്കുട്ടിയെയും മുനീറിനെയും വിളിച്ചുവരുത്തിയതെന്നാണ് സൂചന.

Thursday 3 February 2011

സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
Posted on: 04 Feb 2011



ന്യൂഡല്‍ഹി:മുംബൈ ഭീകരാക്രമണത്തിനിടെ രക്തസാക്ഷിത്വം വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇളയച്ഛന്‍ പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂര്‍ മധുര ബസാര്‍ കണ്ണമ്പത്ത് വീട്ടില്‍ കെ. മോഹന(56)നാണ് വ്യാഴാഴ്ച വൈകിട്ട് പാര്‍ലമെന്റിനു സമീപം വിജയ്ചൗക്കില്‍ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

98 ശതമാനം പൊള്ളലേറ്റ മോഹനനെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച സന്ദീപ് ഉണ്ണികൃഷ്ണനുവേണ്ടി രാജ്യം ഒന്നും ചെയ്തില്ലെന്നാരോപിച്ചാണ് ആത്മഹത്യാശ്രമം.

വൈകിട്ട് 5.45 ഓടെയാണ് മോഹനന്‍ തീകൊളുത്തിയത്. തീ ആളിപ്പടരുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവര്‍ കെടുത്താന്‍ ശ്രമിച്ചെങ്കിലും കാര്യമായി ഫലം കണ്ടില്ല. തുടര്‍ന്ന് പോലീസെത്തി ആദ്യം ആര്‍.എം.എല്‍. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനന്റെ ബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും സംസാരിക്കാനാവുന്നുണ്ടെന്നും ആസ്​പത്രി അധികൃതര്‍ പറഞ്ഞു.

ആത്മഹത്യയ്ക്കു ശ്രമിച്ച സ്ഥലത്തുനിന്ന് മോഹനന്റെ ഡയറിയും തീവണ്ടി ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. 30ന് ഡല്‍ഹിയില്‍ എത്തിയിരിക്കാമെന്നാണ് ടിക്കറ്റില്‍ നിന്നുള്ള സൂചന.

മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ സന്ദീപ് ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി സര്‍ക്കാറും ജനപ്രതിനിധികളും ഒന്നും ചെയ്യാത്തതില്‍ ഡയറിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകരവാദികള്‍ക്കെതിരെ ഇന്ത്യ മൃദുസമീപനമെടുക്കുന്നതിനെയും ഡയറിയില്‍ വിമര്‍ശിക്കുന്നു.

മധുര ബസാറില്‍ കച്ചവടക്കാരനാണ് മോഹനന്‍. ഞായറാഴ്ച എറണാകുളത്തേക്ക് പോകുന്നു എന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. വീടുപണിക്കായി എറണാകുളത്തേക്ക് പോയി എന്നു കരുതിയിരുന്ന വീട്ടുകാര്‍ വ്യാഴാഴ്ച ടെലിവിഷന്‍ വാര്‍ത്തയില്‍ നിന്നാണ് വിവരമറിഞ്ഞത്.

Monday 31 January 2011

ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Posted on: 31 Jan 2011

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം വിതരണത്തില്‍ 2001 മുതലുള്ള ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് നിയമിച്ച റിട്ട. സുപ്രീംകോടതി ജഡ്ജി ശിവരാജ് വി. പാട്ടീല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ടെലികോം മന്ത്രാലയത്തിലെ നടപടിക്രമങ്ങളെക്കുറിച്ചാണ് കമ്മീഷന്‍ അന്വേഷിച്ചത്. ചില ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും പരിഹാര മാര്‍ഗ്ഗങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും ജസ്റ്റിസ് പാട്ടീല്‍ അറിയിച്ചു.2001 മുതല്‍ സ്‌പെക്രട്രം അനുവദിച്ചതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട്.

2001 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ടെലികോം ലൈസന്‍സുകളും സ്‌പെക്ട്രം വിതരണവും നല്‍കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയെ നിയമിച്ചത്.

2 ജി സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത സഭാ സമിതി വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.യും മറ്റ് പ്രതിപക്ഷ കക്ഷികളും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ അന്വേഷണവുമായി രംഗത്തുവന്നത്.

ബി.ജെ.പി. അധികാരത്തിലുള്ള കാലഘട്ടത്തിലാണ് ടെലികോം മേഖല സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കായി തുറന്നുകൊടുത്തത്. 2001ലാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന നയം തുടങ്ങുന്നത്. ബി.ജെ.പി. സര്‍ക്കാറിന്റെ നയം താന്‍ പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് ആരോപണ വിധേയനായ മുന്‍ മന്ത്രി എ. രാജ ആവര്‍ത്തിച്ചിരുന്നു. അതിനിടെയാണ്, 2001 കാലഘട്ടത്തിലെ നടപടികളും അന്വേഷണ വിധേയമാക്കാന്‍ സി.ബി.ഐ.ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

Saturday 29 January 2011

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: മൊഴിമാറ്റ രേഖകള്‍ പുറത്ത്‌

കൈക്കൂലി: കെഎസ്ഇബി സബ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി
Posted on: 29 Jan 2011



നെടുമ്പാശ്ശേരി: വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എന്‍ജിനീയറെ വിജിലന്‍സ് വിഭാഗം കൈയോടെ പിടികൂടി.

കറുകുറ്റി കെഎസ്ഇബി ഓഫീസിലെ സബ് എന്‍ജിനീയറായ കറുകുറ്റി തോട്ടുങ്ങല്‍ വീട്ടില്‍ ടി.ടി. ഡേവീസിനെ (42) ആണ് വിജിലന്‍സ് ഡിവൈഎസ്​പി എ.യു. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കൊരട്ടി കിഴക്കുമുറി ചിറയ്ക്കല്‍ വീട്ടില്‍ പാപ്പുവിന്റെ മകന്‍ തോമസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് വെള്ളിയാഴ്ച കറുകുറ്റിയിലെത്തി സബ് എന്‍ജിനീയറെ അറസ്റ്റുചെയ്തത്. തോമസിന്റെ സഹോദരി ആനി കറുകുറ്റിയിലുള്ള സ്ഥലത്ത് കാര്‍ഷിക ആവശ്യത്തിനായി വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് കറുകുറ്റി കെഎസ്ഇബി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആനി സ്ഥലത്തില്ല. 2250 രൂപയാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് കെഎസ്ഇബി ഓഫീസില്‍ അടയേ്ക്കണ്ടിയിരുന്നത്. എന്നാല്‍, സബ് എന്‍ജിനീയര്‍ തോമസിനോട് 3250 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് പറയുന്നു. ഇത്രയും തുക തന്റെ കൈവശം നേരിട്ട് നല്‍കണമെന്നും സബ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടുവത്രെ.

ഇതേത്തുടര്‍ന്നാണ് തോമസ് വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് മാര്‍ക്ക്‌ചെയ്ത് നല്‍കിയ നോട്ടുകളാണ് തോമസ് സബ് എന്‍ജിനീയര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് വിജിലന്‍സ് വിഭാഗമെത്തി സബ് എന്‍ജിനീയറെ അറസ്റ്റ്‌ചെയ്യുകയായിരുന്നു. രണ്ട് ഗസറ്റഡ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് അറസ്റ്റ്‌രേഖപ്പെടുത്തിയത്. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വൈ. നിസാമുദ്ദീന്‍, മനോജ് കബീര്‍, എസ്. ബിനു, സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.ബി. പൊന്നപ്പന്‍, ടി.കെ. ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സബ് എന്‍ജിനീയറില്‍നിന്നും 3250 രൂപയും കണ്ടെടുത്തു. പിടിയിലായ സബ് എന്‍ജിനീയറെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്​പി സുനില്‍കുമാര്‍ അറിയിച്ചു.
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മൊഴിമാറ്റിപ്പറയുന്നതിന് തയാറാക്കിയതെന്ന് സംശയിക്കുന്ന രേഖകള്‍ പുറത്തായി. റെജുല, റെജീന എന്നീ സാക്ഷികളുടെ മൊഴിമാറ്റിയ രേഖകളാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടത്. കോടതിയില്‍ കൊടുത്ത മൊഴി തിരുത്തുന്നതിന് മുന്നോടിയായാണ് ഇവ എഴുതിയുണ്ടാക്കിയതെന്നാണ് സംശയിക്കുന്നത്. കേസില്‍ റെജുലയുടെയും റെജീനയുടെയും മൊഴിമാറ്റുന്നതിന്

Thursday 20 January 2011

പുതിയ ഭീഷണി 'കോംഗോ പനി'; ജാഗ്രതവേണമെന്ന് കേരളം
Posted on: 21 Jan 2011

തിരുവനന്തപുരം: ചിക്കുന്‍ ഗുനിയക്കും ഡെങ്കിപ്പനിക്കും പിന്നാലെ കോംഗോ പനികൂടി ഭീഷണിയായി എത്തുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ മലായാളി നഴ്‌സ് ഉള്‍പ്പെടെ മൂന്നുപേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഒരു പുതിയ രോഗം കൂടി ആരോഗ്യ മേഖലയ്ക്ക് ഭീഷണിയാവുന്നു. കോംഗോ പനിയെക്കുറിച്ച് വിശദമായ പരിശോധനകളും അന്വേഷണവും വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പത്തനംതിട്ട ഓതറ സ്വദേശിയായ ആശ എന്ന നഴ്‌സാണ് അഹമ്മദാബാദില്‍ മരിച്ചത്. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം വന്നതോടെയാണ് രോഗകാരണം കോംഗോ വൈറസാണെന്ന് കണ്ടെത്തിയത്.

രോഗിയായെത്തിയ സ്ത്രീയും അവരെ ചികിത്സിച്ച ഡോക്ടറും നേരത്തെ മരിച്ചു. ആശയും ചികിത്സാ സംഘത്തില്‍ ഉണ്ടായിരുന്നു. ഡോക്ടറുടെ ഭാര്യയും കുട്ടിയും ഗുരുതരനിലയില്‍ ചികിത്സയിലാണ്. നേരത്തെ മരിച്ച സ്ത്രീയുടെ ബന്ധുക്കളും നിരീക്ഷണത്തിലുണ്ട്. രോഗം വായുവിലൂടെ പകരില്ലെന്നും രോഗം ബാധിച്ചവരുടെ രക്തത്തില്‍ നിന്നും രക്താംശത്തില്‍ നിന്നുമാണ് പകരുന്നതെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ ( സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സി.സി. എച്ച്. എഫ് എന്നും രോഗകാരണമായ വൈറസ് അറിയപ്പെടുന്നു. ആര്‍. എന്‍.എ. വൈറസുകളുടെ കുടുംബത്തില്‍പ്പെട്ട ഈ വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. ഇതിന്റെ ലാര്‍വ മുയല്‍, കോഴി തുടങ്ങിയ ചെറുമൃഗങ്ങളിലാണ് കാണുന്നത്. എന്നാല്‍ ചെള്ള് വളര്‍ച്ചയെത്തിയാല്‍ വലിയ മൃഗങ്ങളിലേക്ക് ചേക്കേറും.

രോഗം പിടിപെടുന്ന പത്തില്‍ നാലുപേര്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. കന്നുകാലികളിലും ആടുകളിലുമാണ് രോഗകാരണമായ വൈറസുകള്‍ പെരുകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. എഴുപത്തിയഞ്ച് ശതമാനം പേരിലും ഇത് തലച്ചോറിനെ ബാധിക്കും. ഇങ്ങനെ ബാധിച്ചുകഴിഞ്ഞാല്‍ മൂന്നുമുതല്‍ അഞ്ചുദിവസത്തിനകം മസ്തിഷ്‌കാഘാതം സംഭവിക്കുമെന്നും അരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ പത്തുദിവസം കൊണ്ട് സുഖം പ്രാപിക്കാനുള്ള സാധ്യതയും ഉണ്ട്.

രോഗം ഗുരുതരമായാല്‍ രണ്ടാം ആഴ്ച മുതല്‍ മൂത്രത്തില്‍ രക്താംശം, മൂക്കില്‍ നിന്ന് രക്തം വരിക, ഛര്‍ദില്‍ തുടങ്ങിയവ കണ്ടുതുടങ്ങും. ക്രമേണ കരളിനെയും വൃക്കകളെയും രോഗം ബാധിക്കും. ശരീരത്തില്‍ ചിക്കന്‍ പോക്‌സിന് സമാനമായ പാടുകള്‍ കണ്ടുതുടങ്ങും. ഇതാണ് അത്യാഹിതത്തില്‍ കലാശിക്കുന്നതും.
രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിലൂടെ രോഗം നിയന്ത്രിക്കാനാവും. പരിചരിക്കുന്നവര്‍ അടക്കമുള്ളവര്‍ ഗ്ലൗസും മാസ്‌കും അടക്കമുള്ളവ ധരിക്കണമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും അറവുമാടുകളെ പരിശോധനകള്‍ക്കുശേഷമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാവൂ എന്നും ജാഗ്രതാ നിര്‍ദേശം ഉണ്ട്. മൃഗങ്ങളിലെ ചെള്ള് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലും രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.

Tuesday 11 January 2011

JAN 11

കൊച്ചിയില്‍ നാളെ മുതല്‍ ലൈന്‍ ട്രാഫിക്

കൊച്ചിയില്‍ നാളെ മുതല്‍ ലൈന്‍ ട്രാഫിക്
കൊച്ചി: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അരൂര്‍ -ഇടപ്പള്ളി റൂട്ടില്‍ ബുധനാഴ്ച മുതല്‍ ലൈന്‍ ട്രാഫിക് സംവിധാനം നടപ്പാക്കുന്നു. പ്രത്യേക നിയമങ്ങള്‍ പാലിച്ച് വാഹനങ്ങള്‍ വരിവരിയായി ഒന്നോ രണ്ടോ നിരകളിലായി പോകുന്ന രീതിയാണ് ലൈന്‍ ട്രാഫിക്. ഇതുമൂലം ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. അടുത്ത ഘട്ടങ്ങളിലായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ട്രക് ടെര്‍മിനലിന് സംസ്ഥാന ആസൂത്രണ കമീഷന്റെ അംഗീകാരം ലഭിച്ചതായും മന്ത്രി വെളിപ്പെടുത്തി. അടുത്ത ബജറ്റില്‍ ഇതിനായി പണം വകയിരുത്തും. ആയിരം ട്രക്കുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുംവിധം 25 കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 25 ഏക്കര്‍ സ്ഥലമാണ് ഇതിനായി ആവശ്യമുള്ളത്. സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതോടെ നിര്‍മാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

 

ഓട്ടോ-ടാക്‌സി നിരക്കുകള്‍ ഉയര്‍ത്താന്‍ ശുപാര്‍ശ

Posted On: Tue, 11 Jan 2011 16:52:30
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക്‌ വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റീസ്‌ എം.രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്‌തു. ഓട്ടോയ്ക്ക്‌ മിനിമം ചാര്‍ജ്‌ 10 രൂപയില്‍ നിന്ന്‌ 12 രൂപയാക്കാനും ടാക്‌സി മിനിമം ചാര്‍ജ്‌ 50 രൂപയില്‍ നിന്നും 60 രൂപയാക്കാനുമാണ്‌ ശുപാര്‍ശ.

നിരക്ക്‌ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നാളത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ഉണ്ടാകും. ഓട്ടോയ്ക്ക് ഒന്നേകാല്‍ കിലോമീറ്ററിന് ഏഴര രൂപയായിരുന്നത് എട്ട് രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.


ജനിതക വിളകളും വളരുന്ന ആശങ്കകളും
Posted on: 11 Jan 2011
എം.പി. വീരേന്ദ്രകുമാര്‍


മനുഷ്യജീനുകള്‍ കഴുതയിലും സിംഹത്തിന്‍േറത് ആടുകളിലും തിമിംഗിലത്തിന്‍േറത് കോഴികളിലും സന്നിവേശിപ്പിച്ച് പുതിയൊരു പ്രജനനരീതി വികസിപ്പിച്ചെടുത്താലുണ്ടാകുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. പ്രകൃതിയുടെ നൈതികതയുടെയും മൗലികതയുടെയും അതിക്രൂരമായ നിരാസമാണത്. അടിസ്ഥാനപരമായി ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്



''എത്രമാത്രം ക്ഷണികമാണ് മനുഷ്യന്റെ ആഗ്രഹങ്ങളും പരിശ്രമങ്ങളും! എത്രയോ ഹ്രസ്വമാണല്ലോ ഈ ഭൂമിയില്‍ അവനനുവദിക്കപ്പെട്ട സമയം! അനന്തകാലമായി പ്രകൃതി കുന്നുകൂട്ടിയ ഉത്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മനുഷ്യനിര്‍മിത ഉത്പന്നങ്ങള്‍ എത്രമാത്രം മോശപ്പെട്ടതാണ്! ആ ഉത്പന്നങ്ങളെയപേക്ഷിച്ച്, എത്രയെത്ര മടങ്ങ് തനിമയാര്‍ന്നതാണ് പ്രകൃതിയുടെ വിഭവങ്ങള്‍ എന്ന് നമുക്ക് വിസ്മയിച്ചുകൂടേ? അതിസങ്കീര്‍ണ ജീവിതവ്യവസ്ഥയുമായി അത്യന്തം ഇണങ്ങിച്ചേര്‍ന്നവയാണവ. 'പ്രകൃതിയുടെ നിര്‍മിതിരീതി മനുഷ്യന്‍േറതിനേക്കാള്‍ എത്ര മഹത്തരം' എന്ന മുദ്രയും നമുക്കതില്‍ പതിച്ചുകൂടേ?''- ഏകദേശം രണ്ടു ശതകങ്ങള്‍ക്ക് മുന്‍പ് പരിണാമപ്രക്രിയയുടെ ജനയിതാവായ ഡാര്‍വിന്‍, 'ദ ഒറിജിന്‍ ഓഫ് സ്​പീഷീസ് ' (The Origin of Species) എന്ന തന്റെ ഗ്രന്ഥത്തില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. ഇന്നത്തെ സങ്കീര്‍ണ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

യുഗയുഗാന്തരങ്ങളായി ജീവ-സസ്യജാലങ്ങളുടെ പ്രജനനത്തിനായി പ്രകൃതി അനുപമമായൊരു ജൈവവ്യവസ്ഥയൊരുക്കിയിട്ടുണ്ട്. അതിനെ അപ്പാടെ തകിടംമറിച്ച് ഒരു കൃത്രിമ പ്രജനനസംവിധാനം ബഹുരാഷ്ട്രകുത്തകകള്‍ സൃഷ്ടിച്ചിരിക്കുന്നു. അതാകട്ടെ, മാനവരാശിക്കും മറ്റു ജൈവസമൂഹത്തിനും അത്യന്തം അപകടകരവുമാണ്. മനുഷ്യജീനുകള്‍ കഴുതയിലും സിംഹത്തിന്‍േറത് ആടുകളിലും തിമിംഗിലത്തിന്‍േറത് കോഴികളിലും സന്നിവേശിപ്പിച്ച് പുതിയൊരു പ്രജനനരീതി വികസിപ്പിച്ചെടുത്താലുണ്ടാകുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. പ്രകൃതിയുടെ നൈതികതയുടെയും മൗലികതയുടെയും അതിക്രൂരമായ നിരാസമാണത്. അടിസ്ഥാനപരമായി ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്.

ജൈവസാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി തികച്ചും പ്രകൃതിവിരുദ്ധവും അധാര്‍മികവുമായ പരീക്ഷണങ്ങളാണ് അമേരിക്കയടക്കമുള്ള വികസിതനാടുകളിലും ചില വികസ്വരരാജ്യങ്ങളിലും ഇപ്പോള്‍ നടന്നുവരുന്നത്. റോസാച്ചെടികള്‍ പന്നികളുമായും പൂമ്പാറ്റകള്‍ ഞാഞ്ഞൂലുകളുമായും തക്കാളിച്ചെടി ഓക്ക് മരങ്ങളുമായും സംയോഗിക്കപ്പെട്ടു. ഈ പരീക്ഷണങ്ങളെ ജൈവസമൂഹത്തിന്റെമേല്‍ നടത്തുന്ന ബലാത്സംഗമായേ കാണാന്‍ പറ്റൂ. മനുഷ്യരടക്കമുള്ള ജീവസമൂഹത്തില്‍ പ്രജനനത്തിനായി നടന്നുകൊണ്ടിരിക്കുന്ന ക്ലോണിങ്ങില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ജി.എം. വിത്തുത്പാദനപ്രക്രിയ.

ഈയിടെ തിരുവനന്തപുരത്തു നടന്ന മൂന്നാം അന്താരാഷ്ട്ര കേരളപഠന കോണ്‍ഗ്രസ്സില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള 'ആഗോളവത്കരണകാലത്തെ കൃഷി' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യവെ, ജനിതകപരിവര്‍ത്തിത (ജി.എം.) വിത്തുകളെ അനുകൂലിച്ച് സംസാരിച്ചത് ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണെന്നും അത്തരം വിത്തുകള്‍ കാര്‍ഷികാദായം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ജനിതക പരിവര്‍ത്തിത കൃഷികളെയും ബഹുരാഷ്ട്രകുത്തകകളെയും അതിനിശിതമായി അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അതേ സെമിനാറില്‍ സംസാരിച്ച സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനും പിന്നീട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും തത്സംബന്ധമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. ജനിതകപരിവര്‍ത്തിത വിളകളെ സംബന്ധിച്ചുള്ള വിവാദം സങ്കീര്‍ണമായി തുടരുന്ന സാഹചര്യത്തില്‍, ഇതോടു ബന്ധപ്പെട്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ.

'ബാസിലസ് തുറുഞ്ചിയന്‍സ് ' (ബി.ടി.) എന്ന ബാക്ടീരിയത്തെ വേര്‍തിരിച്ചെടുക്കുകയാണ് ജി.എം. വിത്തുത്പാദനത്തിന്റെ പ്രാരംഭഘട്ടം. ഇതിനെ 'കാര്‍ഷികസൗഹൃദ ബാക്ടീരിയ'യെന്നറിയപ്പെടുന്ന അഗ്രോ ബാക്ടീരിയയുമായി യോജിപ്പിച്ച് അവയില്‍നിന്ന് പ്രത്യേകമായൊരു ജീനിനെ വേര്‍തിരിച്ചെടുക്കുന്നു. ഈ ജീന്‍, ജി.എം. വിളകളുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സസ്യങ്ങളില്‍ കുത്തിവെച്ച് ടിഷ്യുകള്‍ച്ചറിലൂടെയാണ് ജനിതകവിത്തുകള്‍ ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ നിര്‍മിച്ചെടുക്കുന്ന വിത്തുകളുപയോഗിച്ചുണ്ടാക്കുന്ന വിളകള്‍ക്ക് കീടങ്ങളെ സ്വയം നശിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ബി.ടി. വിത്തുകളെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ഇത്തരം വിളകളിലുള്ള വിഷാംശമാണ് കീടങ്ങളെ നശിപ്പിക്കുന്നതെന്നും അത് മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും അപായകരമാണെന്നും ഈ കാര്‍ഷികസമ്പ്രദായത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യവ്യാപകമായി വന്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ച ബി.ടി. വഴുതിനയുടെ കാര്യമിവിടെ പ്രസക്തമാകുന്നു. മഹാരാഷ്ട്രയിലെ ഹൈബ്രിഡ് സീഡ് കമ്പനിയാണ് ബി.ടി. വഴുതിനവിത്ത് വികസിപ്പിച്ചെടുത്തത്. അതിനെതിരെ ഉയര്‍ന്ന ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് ബി.ടി. വഴുതിനക്കൃഷിക്ക് കേന്ദ്രസര്‍ക്കാറിനു നിരോധനമേര്‍പ്പെടുത്തേണ്ടിവന്നു.

ഈയിടെ 'ഒലീവ് പബ്ലിക്കേഷന്‍സ്' പ്രസിദ്ധീകരിച്ച 'വേണം നിതാന്ത ജാഗ്രത' എന്ന എന്റെ രചനയില്‍, 'നാശം വിതയ്ക്കുന്ന ബി.ടി. വഴുതിനങ്ങ' എന്ന ലേഖനത്തില്‍ (ഇത് പ്രധാനമന്ത്രിക്ക് 2006 ആഗസ്തില്‍ അയച്ച ഒരു തുറന്ന കത്തിന്റെ പരിഭാഷയാണ്) ഈ ഇനങ്ങളുണ്ടാക്കുന്ന ജൈവ-ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ''ബി.ടി. വഴുതിനങ്ങയില്‍ ഉപയോഗിക്കുന്ന ആഡ് മാര്‍ക്കര്‍ ജീനും എന്‍.പി.ടി. കക ജീനും ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശക്തിയുള്ളവയാണ്. സ്‌ട്രെപ്‌റ്റോമൈസിനെ പ്രതിരോധിക്കുന്ന ജീന്‍ ഭക്ഷ്യയോഗ്യമായ ജി.എം. വിളകളില്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ബി.ടി. വഴുതിനങ്ങയില്‍ ഉപയോഗിക്കുന്ന ക്വാളിഫ്‌ളവര്‍ മൊസൈക് വൈറസ് മനുഷ്യകലകളുമായി പ്രതിപ്രവര്‍ത്തിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം ജീനുകള്‍ കാന്‍സറിന് കാരണമായേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.'' ബി.ടി. വഴുതിന ഉള്‍ക്കൊള്ളുന്ന അപായങ്ങളെക്കുറിച്ച് വിശദമായ വിവരണം പ്രസ്തുത ലേഖനത്തിലുണ്ട്.

ജി.എം. ഭക്ഷ്യവസ്തുക്കളില്‍ അന്തര്‍ലീനമായിട്ടുള്ള അപകടങ്ങളെക്കുറിച്ച് മൂന്ന് ആധികാരികഗ്രന്ഥങ്ങള്‍ രചിച്ച ജഫ്രി എം. സ്മിത്ത്, ബി.ടി. വഴുതിനയടക്കമുള്ള ജി.എം. വിളകള്‍ക്ക് സത്വരം വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. പ്രകൃതിയെയും ജൈവവ്യവസ്ഥയെയും ജി.എം. കാര്‍ഷികരീതി അത്യന്തം അപായകരമായി ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 13 വര്‍ഷക്കാലമായി ജി.എം. വിളകളെക്കുറിച്ച് അദ്ദേഹം ശാസ്ത്രജ്ഞന്മാരുമായി സംവദിച്ചു കൊണ്ടിരിക്കയാണ്. ജി.എം.കാര്‍ഷികരീതിയില്‍ അന്തര്‍ഭവിച്ചിട്ടുള്ള 65 വിപത്തുകള്‍ സ്മിത്ത് കണ്ടെത്തിയിട്ടുണ്ട്.

പ്രശസ്ത മോളിക്യൂളര്‍ ബയോളജിസ്റ്റായ ഡോ. പുഷ്പാഭര്‍ഗവയും സ്മിത്തിന്റെ അനുമാനങ്ങളെ അനുകൂലിക്കുന്നു. ജി.എം.വിത്തുകളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും തന്നെ നടന്നിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ പഠനങ്ങളാകട്ടെ, ഒട്ടുംതന്നെ കാര്യക്ഷമമായിരുന്നുമില്ല എന്നാണ് അവരുടെ നിഗമനം. സഹസ്രാബ്ദങ്ങളായി രൂപപ്പെട്ട പ്രകൃതി-ആവാസവ്യവസ്ഥകളെ വെറും തൊണ്ണൂറ് ദിവസങ്ങള്‍ ദീര്‍ഘിക്കുന്ന 'പഠനങ്ങളുടെ' പിന്‍ബലത്തിലാണ് ബഹുരാഷ്ട്രകുത്തകകള്‍ തകര്‍ക്കുന്നത്.
ജനിതകപരിവര്‍ത്തിത വിത്തുകളുടെ കുത്തകാവകാശം യു.എസ്. ബഹുരാഷ്ട്ര കമ്പനിയായ മോണ്‍സാന്‍േറായ്ക്കാണ്. ഇത്തരം വിത്തുകള്‍ ആഗോളാടിസ്ഥാനത്തില്‍ വിപണനം നടത്തുന്നതിനായി മോണ്‍സാന്‍േറായെ സംരക്ഷിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നാണ് ഈയിടെ പുറത്തായ വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നത്. യു.എസ്. കൃഷിവകുപ്പു സെക്രട്ടറി ടോം വില്‍സാക്കാണ് മോണ്‍സാന്‍േറായുടെ വിപണന കുതന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ''ജനിതകപരിവര്‍ത്തിത വിത്തുകളാണ് ലോകജനതയുടെ പട്ടിണി മാറ്റാനുള്ള ഏക പരിഹാരം'' എന്ന മുദ്രാവാക്യം രൂപകല്പന ചെയ്തതും ഇദ്ദേഹം തന്നെ.

പട്ടിണി കൊടികുത്തി വാഴുന്ന ആഫ്രിക്കന്‍-ഏഷ്യന്‍ - ലാറ്റിനമേരിക്കന്‍ നാടുകളടക്കമുള്ള മൂന്നാം ലോകരാഷ്ട്രങ്ങളെ ബി.ടി. കാര്‍ഷികവൃത്തിയുടെ വിഷ(മ)വൃത്തത്തിലാക്കുകയാണ് ആകര്‍ഷകമായ ഈ മുദ്രാവാക്യത്തിന്റെ ലക്ഷ്യം. ബി.ടി. വിത്തുകളുടെ വില്പനയിലൂടെ കോടാനുകോടി ഡോളര്‍ മോണ്‍സാന്‍േറാ സ്വന്തമാക്കുന്നു. അതിന്റെ വലിയൊരു ഭാഗം യു.എസ്. സര്‍ക്കാറിനുള്ളതാണ്. ''ലാഭം, കൂടുതല്‍ കൂടുതല്‍ ലാഭം'' എന്നാണ് മോണ്‍സാന്‍േറായുടെ മുദ്രാവാക്യം. ബി.ടി. വിരുദ്ധ നിലപാടുകള്‍ അന്ധവിശ്വാസജടിലവും പാരിസ്ഥിതിക മൗലികവാദവുമാണെന്നും മോണ്‍സാന്‍േറാ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

ഞാനും പ്രൊഫ. പി.എ. വാസുദേവനും ചേര്‍ന്നെഴുതി, 'മാതൃഭൂമിബുക്‌സ് പ്രസിദ്ധീകരിച്ച, 'ലോക വ്യാപാരസംഘടനയും ഊരാക്കുടുക്കുകളും' എന്ന രചനയിലെ 'മരണം വിളയിക്കുന്ന ബഹുരാഷ്ട്ര കുത്തകകള്‍' എന്ന ലേഖനത്തില്‍ ഇപ്രകാരം നിരീക്ഷിച്ചിട്ടുണ്ട് -''കീഴടക്കുക, കൈയേറുക, കൈയടക്കുക-ആഗോള കുത്തകകളുടെ പ്രിയങ്കരമായ മുദ്രാവാക്യവും ആത്യന്തിക ലക്ഷ്യവും ഇതാണ്. സമ്പത്തിനെയും മനുഷ്യനെയും സംസ്‌കാരത്തെയും എപ്രകാരമായാലും സ്വന്തമാക്കി, സ്വകാര്യലാഭം വര്‍ധിപ്പിക്കുന്നതിന് അവര്‍ അവലംബിക്കാത്ത മാര്‍ഗങ്ങളില്ല... ഭൂമി, വിത്ത്, ആകാശം, നദികള്‍, വൃഷ്ടി, സംസ്‌കാരം... അവസാനം ജീവന്‍ - കുത്തകയുടെ പട്ടിക യാതൊരു തടസ്സവുമില്ലാതെ തുടര്‍ന്നുപോവുന്നു... നമ്മുടെ ഭക്ഷ്യസുരക്ഷിതത്വത്തെ തട്ടിയെടുക്കുന്ന രാഷ്ട്രാന്തര ഭീകരന്മാരായ കുത്തകകള്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു... കൃഷിയും വ്യാപാരവും തട്ടിയെടുക്കുന്ന ബഹുരാഷ്ട്ര കുത്തകകളില്‍ പ്രമുഖരാണ് മോണ്‍സാന്‍േറായും കാര്‍ഗിലും. അവരോടൊപ്പം നില്‍ക്കുന്ന ബഹുരാഷ്ട്ര കുത്തകകള്‍ വേറെയുമുണ്ട്...'' 2002-ന്റെ ആദ്യപാദത്തിലെഴുതിയ ഈ ലേഖനം, ഏകദേശം എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബി.ടി. വിത്തുകളെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍, ഇപ്പോഴും ഏറെ പ്രസക്തമാണെന്ന് തോന്നുന്നു.

സ്വാഭാവിക സസ്യപ്രജനനപ്രക്രിയയില്‍, സ്വജാതിയില്‍പ്പെട്ട, തദ്ദേശീയമായ ഇനങ്ങള്‍ മാത്രം സങ്കലനം നടത്തി പുതിയ വിത്തിനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, ജി.എം. വിളകളില്‍ സ്വജാതിക്കു പുറമേ അന്യജാതി ചെടികള്‍, ജന്തുക്കള്‍, സൂക്ഷ്മാണുക്കള്‍, മത്സ്യങ്ങള്‍ എന്നിവയില്‍നിന്നെല്ലാമുള്ള ജീനുകള്‍ കലര്‍ത്തുകയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന്, നേരത്തേ സൂചിപ്പിച്ചതുപോലെ, മറ്റൊരു ബഹുരാഷ്ട്രകമ്പനിയായ കാല്‍ജി കമ്പനി അമേരിക്കയില്‍ വിപണനത്തിനിറക്കിയ അഴുകാത്ത ഫ്‌ളാവര്‍ തക്കാളിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് ഉത്തരധ്രുവപ്രദേശത്തെ ഒരു മത്സ്യത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത ജീനുകളാണ്. ചെടികള്‍ക്ക് കീടനാശിനികളെ വിഘടിപ്പിക്കാനുള്ള ശേഷി പകരാന്‍ ജാപ്പനീസ് ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ കരളില്‍നിന്നെടുത്ത രണ്ടു ജീനുകള്‍ വേര്‍തിരിക്കുന്നുവെന്ന കാര്‍ഷികവിദഗ്ധനായ ഡോ. ജോസ് ജോസഫിന്റെ നിരീക്ഷണം ഞെട്ടിപ്പിക്കുന്നതാണ്. ലളിതമായി പറഞ്ഞാല്‍ ഈ അന്താരാഷ്ട്ര കുത്തകകള്‍ 'നോണ്‍ വെജിറ്റേറിയന്‍' പച്ചക്കറികളും പഴങ്ങളുമൊക്കെ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നു!

അതിനുപുറമെ ബി.ടി. വിത്തുകള്‍ 'അന്തകവിത്തു'കളാണ്. 'ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും' എന്ന കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'കര്‍ഷകനെ മോഷ്ടാവാക്കുന്ന അന്തകവിത്തുകള്‍' എന്ന ലേഖനം, ബി.ടി. വിത്തുകളില്‍ അന്തര്‍ഭവിച്ചിട്ടുള്ള അതീവ ഗുരുതരങ്ങളായ വിപത്തുകള്‍ അനാവരണം ചെയ്യുന്നുണ്ട്. ജി.എം. വിളകളിലെ വിഷങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരപ്രശ്‌നങ്ങള്‍ക്കുപുറമെ, ആയിരക്കണക്കിന് വര്‍ഷങ്ങളായി നാം കൃഷിചെയ്തുകൊണ്ടിരിക്കുന്ന എണ്ണമറ്റ വിത്തിനങ്ങളാണ് നമുക്ക് നഷ്ടമാവുക. അന്തകവിത്തുകളുടെ പേറ്റന്‍റ് മോണ്‍സാന്‍േറായ്ക്ക് സ്വന്തമാണെന്നും ഓര്‍ക്കുക.

''വിത്ത് സൂക്ഷിച്ചു കൃഷിചെയ്യുക എന്ന മൗലികാവകാശം കര്‍ഷകന്‍ നിറവേറ്റുമ്പോള്‍, മോഷ്ടാവെന്നു മുദ്രകുത്തുന്ന നിയമാവലിയാണ് ലോകവ്യാപാരസംഘടനയുടേത്. ജനിതക എന്‍ജിനീയറിങ് എന്നപേരില്‍ വിത്തിനുമേല്‍ പൂര്‍ണകുത്തക നല്‍കുന്ന നിയമമാണ് ഇതിനു വഴിവെക്കുന്നത്. ഈ പരീക്ഷണങ്ങള്‍ ഒടുവില്‍ അന്തകവിത്തില്‍ എത്തി. 1998-ല്‍ അമേരിക്കയിലെ പൈന്‍ലാന്‍ഡ് കമ്പനി, ഒരു പുതിയ കാര്‍ഷിക ജൈവസാങ്കേതികവിദ്യയ്ക്ക് രൂപംനല്‍കി. ഊഷരവിത്തുകള്‍ (Sterile seeds) ഉത്പാദിപ്പിക്കാനുള്ള പേറ്റന്‍റുമായി ബന്ധപ്പെട്ടതായിരുന്നു അത്. സസ്യജീനുകളുടെ നിയന്ത്രണമെന്ന പേരിലാണ് അത് പ്രചാരത്തിലായത്. സസ്യത്തിന്റെ ഡി.എന്‍.എ. പ്രത്യേകതരത്തില്‍ മാറ്റിമറിച്ച് ഭ്രൂണഹത്യനടത്തുന്ന പരീക്ഷണമായിരുന്നു അത്. ഈ അന്തകവിത്തുകള്‍ വില്‍ക്കുമ്പോള്‍, അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യു.എസ്.ഡി.എ.യ്ക്ക് കിട്ടുന്ന ലാഭം അഞ്ചു ശതമാനമാണ് ''.

ജനിതകമാറ്റം വരുത്തിയ ഇത്തരം വിത്തുകളില്‍ അന്തര്‍ഭവിച്ച അപകടങ്ങളത്രയും പ്രസ്തുത ലേഖനം ചര്‍ച്ചചെയ്യുന്നുണ്ട്. വരുംകാലത്ത്, തെങ്ങും വെള്ളരിയും പാവയ്ക്കയും പപ്പായയും മറ്റും മറ്റും വീണ്ടും വിളയിറക്കണമെങ്കില്‍ ഇവയുടെ പേറ്റന്‍റ് അവകാശമുള്ള മോണ്‍സാന്‍േറായുടെ വിത്തുകളെ ആശ്രയിച്ചേ മതിയാവൂ.

ജനിതകപരിവര്‍ത്തിത ഭക്ഷ്യവിളകളില്‍ ഏറ്റവും ഗുരുതരങ്ങളായ അന്‍പത് വിപത്തുകളെക്കുറിച്ച് തന്റെയൊരു പഠനത്തില്‍ പ്രശസ്ത ശാസ്ത്രജ്ഞനായ നാഥാന്‍ ബറ്റാലിയന്‍ എന്‍.ഡി. വിശദമായി അപഗ്രഥിച്ചിട്ടുണ്ട്. രാസവളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ ഭീകരമായ പ്രത്യാഘാതങ്ങള്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം ഉദാഹരണസഹിതം തന്റെ പഠനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ജനിതകമാറ്റം വരുത്തി സംയോജിപ്പിക്കപ്പെടുന്ന ജീനുകള്‍, പല പുതിയ പ്രോട്ടീനുകളെയും ഉത്പാദിപ്പിക്കും. ജനിതകപരിവര്‍ത്തിത വിളകള്‍ ഭക്ഷിക്കുന്നവര്‍ക്ക് അലര്‍ജിയടക്കമുള്ള വിവിധ രോഗങ്ങള്‍ പിടിപെടുമെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. ബി.ടി. വിത്തിനങ്ങളില്‍ സന്നിവേശിപ്പിച്ചിട്ടുള്ള 'ക്രൈ' എന്ന പേരിലറിയപ്പെടുന്ന ജീനുകള്‍, അലര്‍ജി, വയറിളക്കം, ത്വഗ്രോഗങ്ങള്‍ എന്നിവ ഉണ്ടാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ബി.ടി. പരുത്തിയുടെ ഇലകള്‍ തിന്ന കന്നുകാലികള്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ടി. പരുത്തികൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ അലര്‍ജി സംബന്ധമായ രോഗങ്ങളുണ്ടാവുന്നുണ്ട് എന്ന് മധ്യപ്രദേശില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.ജി.എം. വിളകളില്‍ കൃത്രിമമായി ഡി.എന്‍.എ. കുത്തിവെക്കുമ്പോഴുണ്ടാകുന്ന അപായകരമായ രാസപരിണാമങ്ങളെക്കുറിച്ച് നാഥാന്‍ ബറ്റാലിയന്‍ വിശദീകരിക്കുന്നുണ്ട്.

ജനിതകപരിവര്‍ത്തിത ചോളം, ഉരുളക്കിഴങ്ങ്, കടല, സോയാബീന്‍ തുടങ്ങിയവയെല്ലാം കഠിനമായ അലര്‍ജി രോഗപീഡയ്ക്ക് വഴിയൊരുക്കുന്നു. അതോടെ, ഗുരുതരമായ രോഗശമനത്തിന് കഴിക്കേണ്ടിവരുന്ന ശക്തമായ ആന്‍റിബയോട്ടിക്കുകള്‍പോലും മനുഷ്യനില്‍ ഏശാതാവുന്നു. രോഗപ്രതിരോധശേഷിയാകട്ടെ, അപായകരമാംവിധം ഇടിയുകയും ചെയ്യുന്നു. അതുകൊണ്ടും ആന്‍റിബയോട്ടിക് വിപത്ത് അവസാനിക്കുന്നില്ല. എണ്ണമറ്റ സാംക്രമികരോഗങ്ങളാണ് സമീപഭാവിയില്‍ത്തന്നെ ജി.എം. പാലും ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുന്നവരെ ഗ്രസിക്കാന്‍ പോകുന്നത്.

Tuesday 4 January 2011

ജസ്റ്റിസ് ബാലകൃഷ്ണന്റെ ജസ്റ്റിസ്

ജസ്റ്റിസ് ബാലകൃഷ്ണന്റെ ജസ്റ്റിസ്  ഇടപാടുകള്‍ വെളിച്ചത്തേക്ക്


കൊച്ചി: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ രണ്ടാമത്തെ മരുമകനായ അഡ്വ. കെ.ജെ. ബെന്നിയുടെ ലക്ഷങ്ങളുടെ ഭൂമി ഇടപാടുകളും വെളിച്ചത്തേക്ക്.


ദേശീയപാതയ്ക്ക് സമീപമുള്ള മരട് വില്ലേജില്‍ 2008 മാര്‍ച്ചിനും 2010 മാര്‍ച്ചിനും ഇടയില്‍ അഞ്ച് ഭൂമി ഇടപാടുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. മരട് സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ആധാരങ്ങള്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.


ആകെ 96.5 സെന്റ് ഭൂമിയാണ് വാങ്ങിയത്. 81 ലക്ഷത്തോളം രൂപയാണ് ഭൂമിക്ക് ചെലവഴിച്ചത്. എന്നാല്‍, ഈ കണ്ണായ പ്രദേശത്ത് ഇത്രയും ഭൂമിക്ക് കോടികള്‍ വിലയുണ്ടെന്ന് അധികൃതര്‍ക്ക് അറിയാം. എന്നാല്‍, വില കുറച്ചാണ് ആധാരത്തില്‍ കാണിച്ചിട്ടുള്ളത്. കൂടാതെ, ഏതാണ്ട് 50 ലക്ഷം രൂപയെങ്കിലും വിലവരുന്ന വീടാണ് ഈയിടെ പണി തീര്‍ത്തത്. അഭിഭാഷകന്‍ എന്ന നിലയില്‍ കീഴ്‌ക്കോടതികളിലോ ഹൈക്കോടതിയിലോ കാര്യമായ പ്രാക്ടീസ് ബെന്നിക്കില്ല. മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവാണ് ബെന്നി.


വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഭൂസ്വത്തുക്കള്‍ വന്‍തോതില്‍ ബെന്നി വാങ്ങിക്കൂട്ടിയത് പരിസരവാസികളില്‍ ആകാംക്ഷ ഉയര്‍ത്തിയിരുന്നു. കെ.ജി. ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ ബെന്നിയുടെ വീടിന്റെ പരിസരത്ത് ഇന്ത്യയിലെ തന്നെ പ്രമുഖരായ വ്യവസായികളുടെ കാറുകള്‍ പലപ്പോഴും കാണാമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നു ബെന്നി.


മരുമകനായ അഡ്വ. പി.വി. ശ്രീനിജന്റെയും സാമ്പത്തിക വളര്‍ച്ച പെട്ടെന്നായിരുന്നു. 2006-ല്‍ ഞാറക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീനിജന് ഭൂമിയൊന്നും തന്റെ പേരില്‍ ഇല്ലായിരുന്നു. പിന്നീടാണ് കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി വാങ്ങിയത്.




ചൈന ജനിതക വിളകള്‍ക്ക് പിന്നാലെ; 

ആഘാതം രൂക്ഷമെന്ന് പഠനം

ബെയ്ജിങ്: ലോകമെങ്ങും പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം അവഗണിച്ച് ജനിതക വിത്തുകളുടെ വഴിയേ മുന്നേറാന്‍ ചൈന തീരുമാനിച്ചു. 2009 ഓഗസ്റ്റില്‍തന്നെ ജനിതക വിത്തുകള്‍ കൃഷി ചെയ്യാന്‍  ചൈന അനുമതി നല്‍കിയിരുന്നു. സമീപകാലത്ത് ജനിതകവിളകളുടെ വന്‍ ഉപയോഗമാണ് ചൈനീസ് കൃഷിയിടങ്ങളില്‍ നടക്കുന്നത്. ഇതിന്റെ പാരിസ്ഥിതിക-സാമ്പത്തിക ആഘാതങ്ങള്‍ കടുത്തതാണെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു.ചൈനയിലെ കൃഷി മന്ത്രാലയം കഴിഞ്ഞ വറഷമാണ് ജനിതകമാറ്റം വരുത്തിയ രണ്ട് നെല്ലിനങ്ങള്‍ക്കും ഒരു ചോളത്തിനും അനുമതി നല്‍കിയത്. നേരത്തെ മുതല്‍ ചൈന വ്യാവസായിക അടിസ്ഥാനത്തില്‍ ബിടി പരുത്തി വലിയ തോതില്‍ വളര്‍ത്തുന്നുണ്ട്. ഇതിനു പുറമേയാണ് ഭക്ഷ്യ വിളകളുടെ മേഖലയിലും ജനിതകവിളകള്‍ വ്യാപകമാക്കിയ്. ചൈനയിലെ പരമ്പരാഗത കൃഷികളെയും ഉല്‍പാദനത്തെയും ഇടത്തരം-ചെറുകിട കര്‍ഷകരുടെ സാമ്പത്തിക അവസ്ഥകളെയും ജനിതകവിളകള്‍ ദോഷകരമായി ബാധിച്ചെന്നാണ് അടുത്തിടെ ജികുംഹുവാങ് എന്ന കാര്‍ഷിക ശാസ്ത്രജ്ഞന്റെ മേല്‍നോട്ടത്തി നടന്ന പഠനം തെളിയിച്ചത്.
ചെറുകിട വയലുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജനിതകവിളകള്‍ കൃഷി ചെയ്യാനാണ് കഴിഞ്ഞ വര്‍ഷം ചൈന സുരക്ഷാ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇക്കാര്യം ചൈനീസ് അധികാരികള്‍ പരസ്യമാക്കിയിരുന്നില്ല.  ഒരു പ്രാദേശിക മാധ്യമം വിവരം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും ഭരണസമിതിയും സംയുക്തമായി പ്രതിവര്‍ഷം പ്രസിദ്ധീകരിക്കുന്ന 'നമ്പര്‍ വണ്‍ ഡോക്യുമെന്റ്' എന്ന പ്രസിധീകരണത്തില്‍ ഈ വര്‍ഷത്തെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നായി ജി.എം. വിളകളുടെ വ്യവസായവല്‍കരണത്തെ വിശേഷിപ്പിക്കുന്നു.


Sunday 2 January 2011

ഇനി യുദ്ധം താങ്ങാനാവില്ലെന്ന്‌ പാക്കിസ്ഥാന്‍

ഇനിയൊരു യുദ്ധം താങ്ങാനാവില്ലെന്ന്‌ പാക്കിസ്ഥാന്‍

Posted On: Sun, 02 Jan 2011 22:04:33
ഇസ്ലാമബാദ്‌: ഇന്ത്യക്കും പാക്കിസ്ഥാനും ഇനിയൊരു യുദ്ധം താങ്ങാനുള്ള ശേഷിയില്ലെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്താന്‍ മാത്രമേ കഴിയൂ എന്നും ഗിലാനി അറിയിച്ചു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ടെലിവിഷന്‍ ഷോയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുംബൈ ആക്രമണം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യ പലപ്പോഴും ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നും പാക്കിസ്ഥാനുമായി സഹകരിച്ചുപോകാന്‍ ഇന്ത്യ തയ്യാറാകുന്നില്ലെന്നും ഗിലാനി പറഞ്ഞു. ഇന്ത്യക്ക്‌ ഉള്ളില്‍തന്നെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഈ വിഷയത്തിലുണ്ടെന്നും പാക്‌ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനിലെ പി ടിവിയും ദുന്യാ ടിവിയും സംയുക്തമായി അന്താരാഷ്ട്ര വിഷയങ്ങളുമായി ബന്ധപ്പെട്ട 50 മിനിറ്റ്‌ പരിപാടിയിലാണ്‌ ഗിലാനി ഇന്ത്യക്കെതിരെ പ്രസ്താവനയിറക്കിയത്‌. പുതുവര്‍ഷത്തില്‍ രാജ്യം നേരിടുന്ന ഭീകരവാദത്തിനെതിരെ 'വിശുദ്ധയുദ്ധം' തങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Saturday 1 January 2011

ഹെഡ്‌ലി ഐ.എസ്.ഐ. ചാരനെന്ന് വെളിപ്പെടുത്തല്‍

ജി.ടി വിത്തുകള്‍ ഉപയോഗിക്കാന്‍ സമയമായിട്ടില്ല: ചന്ദ്രപ്പന്‍
Posted on: 02 Jan 2011

തിരുവനന്തപുരം: ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ പറഞ്ഞു. കൂടുതല്‍ പഠനത്തിനുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂവെന്നാണ് സി.പി.ഐ നിലപാട്. ഓരോര്‍ത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ പറയുവാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനിതക മാറ്റം വരുത്തിയ വിളകളോടുള്ള എതിര്‍പ്പ് അന്ധവിശ്വാസമാണെന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചന്ദ്രപ്പന്‍.

ശനിയാഴ്ച കേരള പഠന കോണ്‍ഗ്രസ്സില്‍ 'ആഗോളവത്കരണകാലത്തെ കൃഷി' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ എസ്.ആര്‍.പി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുകൂലമായി സംസാരിച്ചത്. ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ കാര്‍ഷിക മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം കാര്‍ഷികാദായം വര്‍ധിപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചയ്ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇത് പരിഹാരമായേക്കും. എന്നാല്‍ ഇത്തരം വിത്തുകളുടെ ഉപയോഗത്തിനു മുമ്പ് എല്ലാവിധ സുരക്ഷാ പരിശോധനയും നടത്തണം'' അദ്ദേഹം പറഞ്ഞു.

വേദിയിലുണ്ടായിരുന്ന മുല്ലക്കര രത്‌നാകരന്‍ ഉടനെ എതിര്‍വാദവുമായി രംഗത്തെത്തിയിരുന്നു. എസ്.ആര്‍.പിയോട് ബഹുമാനപൂര്‍വം വിയോജിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് മുല്ലക്കര സംസാരിച്ചു തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ജനിതക ഗവേഷണത്തിനും ജൈവസാങ്കേതികവിദ്യയ്ക്കും എതിരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഹെഡ്‌ലി ഐ.എസ്.ഐ. ചാരനെന്ന് വെളിപ്പെടുത്തല്‍
Posted on: 01 Jan 2011

വാഷിങ്ടണ്‍: തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പാക് രഹസ്യ സംഘടനയായ ഐ.എസ്.ഐയുടെ ചാരനാണെന്നും മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഗൂഢാലോചന നടത്തിയതില്‍ ഹെഡ്‌ലിക്ക് വലിയ പങ്കുണ്ടെന്നും വെളിപ്പെടുത്തല്‍. അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ റൊട്ടെല്ലായുടെ വെബ്‌സൈറ്റായ 'പ്രോ പബ്ലിക്ക ഡോട് ഓര്‍ഗ്' ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഹെഡ്‌ലിയുടെ തീവ്രവാദബന്ധം സംബന്ധിച്ച പല വാര്‍ത്തകളും നേരത്തെ പുറത്തുവിട്ട വെബ്‌സൈറ്റാണിത്. പാക് ഭരണകൂടത്തിന് വേണ്ടി ചാരപ്പണി ചെയ്യുകയാണ് ഹെഡ്‌ലി ഇതുവരെയും ചെയ്തതെന്നും തീവ്രവാദികളേക്കാള്‍ അപകടകാരിയാണ് ഇയാളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും അമേരിക്കയും പ്രത്യേകമായി അന്വേഷണം നടത്തുന്ന ഭീകരാക്രമണ കേസിനെ തുടര്‍ന്ന് ജയിലില്‍ കഴിയുകയാണിപ്പോള്‍ ഹെഡ്‌ലി.

ഐ.എസ്.ഐ. മേധാവിയായ ലെ.കേണല്‍ അഹമ്മദ് ഷൂജ പാഷയ്ക്ക് മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്. സാഖി-ഉര്‍ റഹ്മാന്‍ ലഖ്‌വിയെ ഹെഡ്‌ലിയും പാഷയും കണ്ടിരുന്നതായും പാക് നാവികസേനയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മുംബൈ ഭീകരാക്രമണത്തിന് തീവ്രവാദികള്‍ കടല്‍മാര്‍ഗം എത്തിയതെന്നും വെബ്‌സൈറ്റ് പറയുന്നു.

അമേരിക്കയുമായി ചേര്‍ന്ന് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് വരുത്തുകയും അതേസമയം പ്രമുഖ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുകയാണ് പാക് ഭരണകൂടം ചെയ്യുന്നതെന്നും അമേരിക്കയും ഇന്ത്യയും നടത്തിയ അന്വേഷണങ്ങളില്‍ ഈ നിഗമനം ശരിവെക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ പാക് ഭരണകൂടം ഇരട്ടത്താപ്പ് കാണിക്കുകയാണെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.