മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Friday 22 November 2013

കുറ്റംചുമത്തപ്പെട്ടവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍
ഗുരുതരമായ കേസുകളില്‍ കുറ്റംചുമത്തപ്പെട്ടവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട


ന്യൂഡല്‍ഹി: ഗുരുതരമായ കേസുകളില്‍ കോടതി കുറ്റംചുമത്തിയവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചു. അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിക്കാനിടയുള്ള കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് കുറ്റംചുമത്തപ്പെട്ടവര്‍ക്കുമാത്രം അയോഗ്യത കല്പിച്ചാല്‍മതിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്രിമിനല്‍ക്കേസുകളില്‍ കുറ്റംചുമത്തിയവരെ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് 'പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍' നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പുകമ്മീഷന്റെ മറുപടി.

കുറ്റംചുമത്തപ്പെട്ടവരെ വിലക്കണമെന്ന് 1998-ല്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശം കേന്ദ്രം തള്ളിയിരുന്നു. 1999-ലും 2004-ലും 2006-ലും കമ്മീഷന്‍ ഇതേ നിര്‍ദേശം ആവര്‍ത്തിച്ചു. ഈ വ്യവസ്ഥ വെച്ചാല്‍ രാഷ്ട്രീയഎതിരാളികള്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാകുമെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. കമ്മീഷന്റെ പുതിയ സത്യവാങ്മൂലം കേന്ദ്രനിലപാടിന് വിരുദ്ധമാണ്. സര്‍ക്കാര്‍നയത്തില്‍ കോടതി ഇടപെടരുതെന്ന് നിയമമന്ത്രാലയം ഈ കേസില്‍ നേരത്തേ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ നിയമത്തില്‍നിന്ന് വ്യത്യസ്തമാണ് കമ്മീഷന്റെ നിര്‍ദേശമെന്ന് പാര്‍ലമെന്റ് സമിതിയും കുറ്റപ്പെടുത്തിയിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിക്കുമ്പോഴാണ് ഒരാളെ മത്സരിക്കുന്നതില്‍നിന്ന് വിലക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി.
സര്‍ക്കാറിന്റെ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് തിരഞ്ഞെടുപ്പുകമ്മീഷന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കള്ളക്കേസുകളുണ്ടാകുമെന്ന സര്‍ക്കാറിന്റെ ആരോപണം രാജ്യത്തെ നീതിന്യായസംവിധാനത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ പ്രതിയുടെ സത്യസന്ധതയും സ്വഭാവവും സംശയത്തിലാവുകയാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
കോടതിയുടെ പരിശോധനയെത്തുടര്‍ന്നാണ് പ്രതിക്കെതിരെ കുറ്റംചുമത്തുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. തെളിവുകള്‍ പരിശോധിച്ചശേഷം പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുവെന്നു കണ്ടാല്‍മാത്രമാണ് കുറ്റംചുമത്തുന്നതെന്നും കോടതിയെ കമ്മീഷന്‍ അറിയിച്ചു.
ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് ഈ ഹര്‍ജി കേള്‍ക്കുന്നത്. ജൂലായ് മുതല്‍ തിരഞ്ഞെടുപ്പ് രംഗത്തെ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന് വ്യക്തമാക്കിയ കോടതി, ഒരു സ്ഥാനാര്‍ഥിക്കും വോട്ടു ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്കായി 'നോട്ട' ബട്ടണ്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ചനടത്താനും നിര്‍ദേശിച്ചു.