മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Tuesday, 30 November 2010

നിയമാനുസൃതം ടെലിഫോണ്‍ ചോര്‍ത്താം: കേന്ദ്ര janmabhumi

ന്യൂദല്‍ഹി: വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ആവശ്യമുള്ള ഘട്ടത്തില്‍ ചോര്‍ത്തുന്നതിന്‌ നിയമം അനുവദിക്കുന്നുണ്ടെന്നും ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമേ ചെയ്യാവൂവെന്നും നിയമം അനുശാസിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌ മക്കന്‍.

ഇന്ത്യന്‍ ടെലിഗ്രാഫ്‌ ആക്ട്‌ വകുപ്പ്‌ 5 (2) പ്രകാരം ആവശ്യമുള്ളപ്പോള്‍ നിയമാനുസരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഫോണ്‍ ചോര്‍ത്താന്‍ അധികാരമുണ്ടെന്ന്‌ ലോക്സയഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.

ദേശീയതലത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാനതലത്തില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കുമാണ്‌ ഫോണ്‍ ചോര്‍ത്തുന്നതിന്‌ നിര്‍ദ്ദേശം നല്‍കാന്‍ അധികാരമുള്ളത്‌. ഭാരതത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും സംരക്ഷിക്കുന്നതിന്‌ പൊതുതാല്‍പര്യാര്‍ത്ഥമാണ്‌ ഈ നിര്‍ദ്ദേശം നല്‍കുന്നത്‌. ഏതെങ്കിലും കുറ്റകൃത്യത്തിന്‌ പ്രേരണ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിരീക്ഷിക്കുന്നതിനും അവശ്യഘട്ടത്തില്‍ ഇടപെടുന്നതിനും ഫോണ്‍ ചോര്‍ത്തല്‍ ഏറെ സഹായകമാണെന്നും മന്ത്രി അജയ്‌ കൂട്ടിച്ചേര്‍ത്തു.

ദേശസുരക്ഷക്ക്‌ വെല്ലുവിളിയാകാവുന്ന നീക്കങ്ങള്‍ തടയുന്നതിന്റെ ഭാഗമായും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അനധികൃത ഫോണ്‍ ചോര്‍ത്തലുകളെക്കുറിച്ച്‌ പരാതി ലഭിക്കാറുണ്ട്‌. വിശദമായ അന്വേഷണത്തില്‍ ഇവയില്‍ ഭൂരിഭാഗവും കുറ്റവാളികള്‍ മുന്നോട്ട്‌ വയ്ക്കുന്ന 'പ്രതിരോധം' മാത്രമാണെന്ന്‌ കാണാമെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയക്കാരുടെ ഫോണ്‍ അനധികൃതമായി ചോര്‍ത്തുന്നതായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പെക്ട്രം കുംഭകോണത്തെക്കുറിച്ച്‌ പുറത്തുവന്ന വാര്‍ത്തകളില്‍ ഫോണ്‍ ചോര്‍ത്തല്‍ പ്രധാന ഘടകമായതിനാല്‍ മന്ത്രിയുടെ പ്രസ്താവന ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
Leave a Comment »    |   

Sunday, 28 November 2010

ആദര്‍ശ് കുംഭകോണം

ആദര്‍ശ് കുംഭകോണം: രേഖകള്‍ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു-madhyamam


ആദര്‍ശ് കുംഭകോണം: രേഖകള്‍ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു
മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം സംബന്ധിക്കുന്ന സുപ്രധാന രേഖകള്‍ കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈ െ്രെകംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് നടപടി. ലോക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ചയാണ് ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം സംബന്ധിച്ച സുപ്രധാന രേഖകള്‍ നഗര വികസന വകുപ്പില്‍ നിന്ന് കാണാതായതായി സെക്രട്ടറി ഗുരുദാസ് ബാജപെ മുംബൈ മറൈന്‍ ഡ്രൈവ് പൊലീസില്‍ പരാതിപ്പെട്ടത്. 10 ഫയലുകളിലായി സൂക്ഷിച്ച രേഖകളാണു നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവത്തെ കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുന്ന രേഖകളാണ് കാണാതായിരിക്കുന്നത്.

കൊറിയന്‍ തീരത്ത് യുദ്ധസന്നാഹം


mathrubhumi
ദക്ഷിണകൊറിയയും അമേരിക്കയും സൈനികാഭ്യാസപ്രകടനം ആരംഭിച്ചു
ഉത്തരകൊറിയ മിസൈല്‍ വിന്യസിച്ചു
അടിയന്തരചര്‍ച്ച വേണമെന്ന് ചൈന



യോങ്‌പ്യോങ്: സംഘര്‍ഷം നിലനില്‍ക്കുന്ന മഞ്ഞക്കടലില്‍ ദക്ഷിണകൊറിയയും അമേരിക്കയും സൈനികാഭ്യാസപ്രകടനം ആരംഭിച്ചു. ഇതിന് പ്രതികരണമായി ഉത്തരകൊറിയ അതിര്‍ത്തിയില്‍ ഭൂതലമിസൈല്‍ വിന്യസിച്ചു. മേഖലയില്‍ യുദ്ധഭീതിപരന്നതോടെ, സമാധാനശ്രമവുമായി ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈന രംഗത്തുവന്നിട്ടുണ്ട്. ഉത്തരകൊറിയയുടെ ആണവപദ്ധതിസംബന്ധിച്ച് ഷഡ്കക്ഷിരാജ്യങ്ങള്‍ അടിയന്തരമായി ചര്‍ച്ചനടത്തണമെന്ന് ചൈന ആവശ്യപ്പെട്ടു.

നവംബര്‍ 23ന് ഉത്തരകൊറിയ യോങ്‌പ്യോങ് ദ്വീപില്‍ നടത്തിയ ഷെല്ലാക്രണത്തില്‍ രണ്ട് സൈനികരകടക്കം നാലുപേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇരുകൊറിയകളുംതമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായത്. ഇതിനുപിന്നാലെയാണ് ദക്ഷിണ കൊറിയയുടെ സഖ്യകക്ഷിയായ അമേരിക്ക സംയുക്ത സൈനികാഭ്യാസപ്രകടനത്തിനായി പടക്കപ്പലയച്ചത്. നേരത്തേ തീരുമാനിച്ചതായിരുന്നു സൈനികാഭ്യാസമെങ്കിലും ദ്വീപിനുനേരെയുണ്ടായ ആക്രമണത്തിനു തൊട്ടുപിന്നാലെ, ഞായറാഴ്ച അത് തുടങ്ങിയത് സ്ഥിതി വഷളാക്കിയിരിക്കുകയാണ്.

മഞ്ഞക്കടലില്‍ ഇരുകൊറിയകളുംതമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിപ്രദേശത്തുനിന്ന് 125 കിലോമീറ്റര്‍ മാറിയാണ് അഭ്യാസം നടക്കുന്നത്.

എഴുപത്തഞ്ച് യുദ്ധവിമാനങ്ങളേയും ആറായിരം സൈനികരേയും വഹിച്ച അമേരിക്കയുടെ ആണവയുദ്ധക്കപ്പല്‍ യു.എസ്.എസ്. ജോര്‍ജ്‌വാഷിങ്ടണ്‍ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. നാല് യുദ്ധക്കപ്പല്‍കുടി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതൊടൊപ്പം ചേരുമെന്നും അമേരിക്കന്‍സേന അറിയിച്ചു. മൂന്ന് ആക്രമണക്കപ്പലുകളും യുദ്ധവിമാനങ്ങളും ദക്ഷിണകൊറിയ വിന്യസിച്ചിട്ടുണ്ട്. 1953ലെ കൊറിയന്‍യുദ്ധത്തിനുശേഷം ദക്ഷിണകൊറിയക്കെതിരെയുള്ള ഏറ്റവും മോശമായ ആക്രമണത്തിന് തടയിടാനാണ് സൈനിക അഭ്യാസം ആരംഭിച്ചതെന്ന് അമേരിക്ക പറയുന്നു.

അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും അഭ്യാസത്തിന് തിരിച്ചടി നല്‍കാനെന്നോണമാണ് മഞ്ഞക്കടലിലെ തര്‍ക്കമേഖല ലക്ഷ്യമാക്കി ഉത്തരകൊറിയ ഭൂതല-ഭൂതല മിസൈലുകള്‍ വിന്യസിച്ചത്. ദക്ഷിണകൊറിയ അതിര്‍ത്തിലംഘിച്ചാല്‍ തിരിച്ചടിക്കുമെന്ന് ആണവായുധശേഷിയുള്ള ഉത്തരകൊറിയ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. യോങ്‌പ്യോങ് ദ്വീപിലെ സ്ഥിതിഗതികള്‍ മോശമാണെന്നും ദീപ് വിട്ടുപോകണമെന്നും പത്രപ്രവര്‍ത്തകര്‍ക്ക് ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം നിര്‍ദേശം നല്‍കി. നാട്ടുകാര്‍ മിക്കവരും
നേരത്തേതന്നെ ദ്വീപ് വിട്ടുപോയിട്ടുണ്ട്. നാലുപേരുടെ മരണത്തിനു കാരണമായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ദക്ഷിണകൊറിയയുടെ നാവികകമാന്‍ഡര്‍ വ്യക്തമാക്കി.

എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ശ്രമിക്കുമെന്ന് ചൈന ഉറപ്പുനല്‍കി. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ചര്‍ച്ചാനിര്‍ദേശത്തെ ഗൗരവമായാണ് കാണുന്നതെന്ന് ദക്ഷിണകൊറിയ അറിയിച്ചു. കൊറിയന്‍പ്രശ്‌നത്തില്‍ സുതാര്യവും ഉത്തരവാദിത്വത്തോടെയുമുള്ള നിലപാട് സ്വീകരിക്കാന്‍ ചൈനയോട് ആവശ്യപ്പെടുന്നതായി പ്രസിഡന്റ് ലീ മ്യുങ് ബാക് അറിയിച്ചു. ദക്ഷിണകൊറിയ സന്ദര്‍ശിക്കാനെത്തിയ ചൈനീസ് പ്രതിനിധിയോട് പ്രസിഡന്റ് സമാധനത്തിനുവേണ്ടി ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചു.

ഉത്തരകൊറിയയുടെ ആണവപദ്ധതിയെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കാളികളായ ആറ് രാജ്യങ്ങളിലേയും പ്രതിനിധികള്‍ ഡിസംബര്‍ ആദ്യവാരം ബെയ്ജിങ്ങില്‍ എത്തിച്ചേരണമെന്നാണ് ചൈന ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഷഡ്കക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാനല്ല ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും മുതിര്‍ന്ന ചൈനീസ് നയതന്ത്രജ്ഞന്‍ വു ദവേയ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ ചെയര്‍മാന്‍ ചൊവ്വാഴ്ചമുതല്‍ ചൈന സന്ദര്‍ശിക്കുന്നുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ ദായ് ബിന്‍ഗുവോവിനോട് സമാധാനശ്രമങ്ങള്‍ ശക്തമാക്കണമെന്ന് അഭ്യര്‍ഥിച്ചു.

Friday, 26 November 2010

ഐ.ജി. തച്ചങ്കരിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ വിജിലന്‍സ്‌ ശിപാര്‍ശ



'അവിഹിതസ്വത്ത്‌: ഐ.ജി. തച്ചങ്കരിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ വിജിലന്‍സ്‌ ശിപാര്‍ശ

 


കൊല്ലം: അവിഹിത സ്വത്തുസമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ഐ.ജി. ടോമിന്‍ തച്ചങ്കരിയെ വിചാരണ ചെയ്യാന്‍ വിജിലന്‍സ്‌ ശിപാര്‍ശ. ഇത്രയും ഉയര്‍ന്ന റാങ്കിലുള്ള പോലീസുദ്യോഗസ്‌ഥനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ ആദ്യമായാണു സര്‍ക്കാരിന്റെ അനുമതി തേടുന്നത്‌.

തച്ചങ്കരി അനധികൃതമായി ഒരുകോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്നാണു വിജിലന്‍സ്‌് കണ്ടെത്തല്‍. ഇതുസംബന്ധിച്ചു മൂന്നു കേസാണ്‌ എറണാകുളം വിജിലന്‍സ്‌ സ്‌പെഷല്‍ സെല്‍ തച്ചങ്കരിക്കെതിരേ ചുമത്തിയത്‌. കേസില്‍ തച്ചങ്കരി കുറ്റക്കാരനാണെന്ന റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ വിഭാഗം തൃശൂര്‍ യൂണിറ്റിലെ അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ക്കു കൈമാറും.

2003 ജനുവരി ഒന്നുമുതല്‍ 2007 ജനുവരി നാലുവരെയുള്ള സര്‍വീസ്‌ കാലയളവില്‍ തച്ചങ്കരി വരുമാനത്തില്‍ കവിഞ്ഞ്‌ ഒരുകോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്നാണു വിജിലന്‍സ്‌ എസ്‌.പി: കെ.വി. ജോസഫിന്റെ റിപ്പോര്‍ട്ട്‌. ഇതുകൂടാതെ ഭൂമി ഇടപാടുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജിനത്തില്‍ രണ്ടുലക്ഷം രൂപയുടെയും സ്‌റ്റാമ്പ്‌ ഡ്യൂട്ടി ഇനത്തില്‍ അഞ്ചുലക്ഷം രൂപയുടെയും വെട്ടിപ്പു നടത്തിയതായാണു കണ്ടെത്തല്‍. അഴിമതി നിരോധനനിയമപ്രകാരമുള്ള കേസ്‌ കോടതിയില്‍ തെളിഞ്ഞാല്‍ അഞ്ചുവര്‍ഷംവരെ ജയില്‍ ശിക്ഷ ലഭിക്കാം. തൃശൂര്‍ കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു വിജിലന്‍സ്‌ അന്വേഷണം. കേസില്‍ 26 മാസം സസ്‌പെന്‍ഷനില്‍ കഴിഞ്ഞ തച്ചങ്കരിയെ പോലീസ്‌ ആസ്‌ഥാനത്തു നിയമിച്ചാണു സര്‍വീസില്‍ തിരിച്ചെടുത്തത്‌. വിവാദ വിദേശയാത്ര, ഗള്‍ഫില്‍ തീവ്രവാദബന്ധമുള്ളവരുമായി നടത്തിയ രഹസ്യചര്‍ച്ച എന്നീ ആരോപണങ്ങളുടെ പേരില്‍ അദ്ദേഹം വീണ്ടും സസ്‌പെന്‍ഷനിലായി.

ഈ കേസുകള്‍ ഇപ്പോള്‍ എന്‍.ഐ.എയുടെ അന്വേഷണത്തിലാണ്‌. ദോഹയിലെ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങിയതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന്‌, സസ്‌പെന്‍ഷനിലുള്ള തച്ചങ്കരിയെ സര്‍ക്കാര്‍ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഡി.ജി.പിയുടെ അന്വേഷണറിപ്പോര്‍ട്ട്‌ പ്രകാരമായിരുന്നു നടപടി. എറണാകുളം വിജിലന്‍സ്‌ എസ്‌.പിയുടെ റിപ്പോര്‍ട്ട്‌ അടുത്തയാഴ്‌ച തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കും. സസ്‌പെന്‍ഷനിലുള്ള തച്ചങ്കരിയെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌ത ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും ആരോപണമുണ്ട്‌. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ചീഫ്‌ സെക്രട്ടറിയോടു വിശദീകരണം തേടി.

-എസ്‌. നാരായണന്‍
ഗോതമ്പിലും ഏലത്തിലും മാരക കീടനാശിനി MATHRUBHUMI
Posted on: 27 Nov 2010

തിരുവനന്തപുരം: കേരളത്തില്‍ വിതരണം ചെയ്യുന്ന ഗോതമ്പ്, ഏലം, കോളിഫ്‌ളവര്‍ എന്നിവയില്‍ മാരകമായ അളവില്‍ കീടനാശിനി കണ്ടെത്തിയതായി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. തലച്ചോറിനെയും കരളിനെയും ഗുരുതരമായി ബാധിക്കുന്ന വിഷാംശമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് ദേശവ്യാപകമായി നടത്തിയ പരിശോധനയിലാണ് കേരളത്തില്‍ നിന്നെടുത്തിട്ടുള്ള മൂന്നിനങ്ങളുടെ മാതൃകകളില്‍ വിഷാംശമുണ്ടെന്ന് തെളിഞ്ഞത്.

വെള്ളായണി കാര്‍ഷികകോളേജ് ഉള്‍പ്പെടെ രാജ്യത്തെ 20 സ്ഥാപനങ്ങളിലെ പരീക്ഷണശാലകളിലാണ് സാമ്പിളുകള്‍ പരിശോധിച്ചത്. പഞ്ചാബില്‍ നിന്നെത്തിച്ച് കേരളത്തില്‍ വിതരണം ചെയ്യുന്ന റേഷന്‍ ഗോതമ്പില്‍ 'ഫോറേറ്റ്' എന്ന കീടനാശിനിയുണ്ടെന്ന് തെളിഞ്ഞു. ഗോതമ്പില്‍ ഫോറേറ്റ് ഉണ്ടാകാന്‍ പാടില്ലെന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമം. എന്നാല്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ഒരു കിലോഗ്രാം ഗോതമ്പില്‍ 0.054 മില്ലിഗ്രാം ഫോറേറ്റ് ഉണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു.

ഇടുക്കിയില്‍ ഉത്പാദിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്ന ഏലത്തില്‍ 'ക്വിനാല്‍ഫോസ്' എന്ന കീടനാശിനിയുടെ അംശമാണുള്ളത്. 0.01 മില്ലിഗ്രാം/ കിലോഗ്രാം ആണ് ക്വിനാല്‍ഫോസിന്റെ അനുവദനീയമായ അളവ്. ഏലം സാമ്പിളില്‍ ഇത് രണ്ടരഇരട്ടിയിലധികമുണ്ടായിരുന്നു. ഊട്ടിയില്‍ ഉത്പാദിപ്പിച്ച് ഇവിടെ വിതരണം ചെയ്യുന്ന കോളിഫ്‌ളവറില്‍ 'ക്ലോറോപൈറിപോസ്' എന്ന കീടനാശിനിയുടെ അംശം കണ്ടെത്തി. 0.01 ആണ് അനുവദനീയമായ അളവ്. കോളിഫ്‌ളവറില്‍ ഇത് അഞ്ചിരട്ടിയിലധികമുണ്ടെന്ന് തെളിഞ്ഞു.

ഫോറേറ്റ്, ക്വിനാല്‍ഫോസ്, ക്ലോറോപൈറിപോസ് എന്നീ കീടനാശിനികള്‍ അളവിലധികം ശരീരത്തില്‍ എത്തിയാല്‍ തലച്ചോറിനെയും കരളിനെയും ബാധിക്കും. പലപ്പോഴും ഇത് മാരകമാവാനും സാധ്യതയുണ്ട്. നാസിക്കില്‍ ഉത്പാദിപ്പിക്കുന്ന മുന്തിരി, ഹിമാചലിലെ സോണിപത്തില്‍ നിന്നുള്ള ആപ്പിള്‍, അമേരിക്കയില്‍ നിന്നുള്ള ഓറഞ്ച്, ചൈനയില്‍ നിന്നുള്ള സബര്‍ജല്ലി എന്നിവയിലും കീടനാശിനിയുടെ അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടില്ലെങ്കിലും ഈ സ്ഥലങ്ങളില്‍ നിന്ന് ടണ്‍ കണക്കിന് പഴവര്‍ഗങ്ങള്‍ കേരളത്തിലെ വിപണിയില്‍ എത്തുന്നുണ്ട്.

വിളവെടുപ്പിന് നിശ്ചിത കാലാവധിയ്ക്ക് മുമ്പ് മാത്രമേ കീടനാശിനി ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന നിബന്ധന തെറ്റിക്കുന്നതാണ് വിപണിയിലെത്തുമ്പോഴും വിഷാംശം നഷ്ടപ്പെടാതെ ശേഷിക്കുന്നതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. കീടനാശിനി ഉപയോഗിക്കുന്നതിനെക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ഉപ്പുവെള്ളത്തില്‍ കഴുകാം അപകടം ഒഴിവാക്കാം


ധാന്യങ്ങളും പച്ചക്കറികളും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും. ശുദ്ധജലത്തില്‍ പലതവണ കഴുകിമാത്രം ഇവ ഉപയോഗിക്കണം. ഗോതമ്പ്, കോളിഫ്‌ളവര്‍ തുടങ്ങിയവ ഉപ്പുവെള്ളത്തില്‍ കുറച്ചുനേരം മുക്കിവെക്കുന്നതും കഴിയുമെങ്കില്‍ സിന്തറ്റിക് വിനാഗരിയില്‍ കഴുകുന്നതും കീടനാശിനിയുടെ അംശം തീര്‍ത്തുമില്ലാതാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധനും മുന്‍ ഗവണ്‍മെന്റ് പബ്ലിക് അനലിസ്റ്റുമായ എ.ഭദ്രന്‍ പറയുന്നു. സിന്തറ്റിക് വിനാഗരി കുറഞ്ഞ ചെലവില്‍ വാങ്ങാന്‍ കഴിയും. കീടനാശിനിയുടെ ഉപയോഗത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധമില്ലാത്തതാണ് ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tuesday, 23 November 2010

ANTI-CORRUPTION FORCE INDIA


അഴിമതി എന്നത് മാനവസമൂഹത്തെ കാര്‍ന്നു തിന്നുന്ന 
തിന്മയാണെന്നത്  എല്ലവര്‍ക്കും അറിയാം.
ഇതിനെതിരെ നമുക്ക് ഒരുമിച്ചു പടനയിക്കാം
അങ്ങനെ ഭാരതത്തിന്റെ സ്വാതന്ത്ര്യവും, അഭിമാനവും 
നമുക്ക് കാത്തുസൂക്ഷിക്കാം

അഴിമതിക്ക് എതിരെ നിന്നാല്‍

അഴിമതിക്ക് എതിരെ നിന്നാല്‍ ....ലോട്ടറി വിവാദം: വി.എസിനെ ഒറ്റപ്പെടുത്താന്‍ നീക്കം

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ ലോട്ടറി വിഷയം മുന്‍നിര്‍ത്തി മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ ഒറ്റപ്പെടുത്താന്‍ സി.പി.എമ്മില്‍ നീക്കം. ധനമന്ത്രിയുമായോ പാര്‍ട്ടി സെന്ററുമായോ ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണമാണ്‌ വി.എസിനെതിരേ എതിരാളികള്‍ ഉയര്‍ത്തുന്നത്‌. പരസ്യ പ്രതികരണങ്ങള്‍ക്കു പോകാതെ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സംസ്‌ഥാന നേതൃയോഗങ്ങളില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണു ശ്രമം.

സംസ്‌ഥാന ഭാഗ്യക്കുറിയുടെ പ്രതിദിന നറുക്കെടുപ്പു പുനരാരംഭിക്കാനുള്ള തീരുമാനം നിര്‍ത്തിവയ്‌ക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശമാണ്‌ ഒടുവില്‍ പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്‌. ഇതിലുള്ള അമര്‍ഷം സംസ്‌ഥാന സമിതിയംഗം എം.വി. ജയരാജന്‍ പ്രകടിപ്പിക്കുകയും ചെയ്‌തു. സര്‍ക്കാര്‍ കൂട്ടായെടുത്ത തീരുമാനം മാറ്റിയത്‌ ഏകപക്ഷീയമായാണെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്‌തമായിരുന്നു. തുടര്‍ച്ചയായ ഇത്തരം നടപടികളില്‍ ധനമന്ത്രിക്കു കടുത്ത അതൃപ്‌തിയുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യമായിരുന്നതിനാല്‍ സംയമനം പാലിച്ചിരുന്നു. കഴിഞ്ഞ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌, സമിതി യോഗങ്ങളില്‍ അദ്ദേഹം വി.എസിന്റെ ഇടപെടലുകള്‍ക്കെതിരേ തുറന്നടിച്ചിരുന്നു.

വി.എസിന്‌ അനുകൂലമായി പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ നിലപാടു സ്വീകരിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും സംഘടിത നീക്കം നടക്കുന്നുണ്ട്‌. ധനമന്ത്രി തോമസ്‌ ഐസക്കിനോട്‌ എതിര്‍പ്പുള്ള കണ്ണൂരില്‍നിന്നുള്ള നേതാക്കള്‍ പോലും ഇക്കാര്യത്തില്‍ ഒന്നിക്കുമെന്നാണു സൂചന. 28, 29 തീയതികളില്‍ നടക്കുന്ന സംസ്‌ഥാന സമിതി യോഗത്തിനു ശേഷം വിഷയം പൊതുവികാരമായി കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായി സൂചനയുണ്ട്‌.